ദുബായ്: ഏഷ്യാ കപ്പിൽ സൂപ്പർഫോറിൽ പാകിസ്താനോട് ഏറ്റ പരാജയത്തിന് പിന്നാലെ ശ്രീലങ്കയോടും തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ പുറത്തേക്ക്. ശ്രീലങ്ക ആറ് വിക്കറ്റിനാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഒരു ബോൾ ബാക്കി നിൽക്കെയാണ് വിജയം. ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനം എന്ന സ്വപ്‌നം അിശ്ചിതത്വത്തിലായി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുത്തു. ക്യാപ്റ്റൻ രോഹിത്ശർമ്മയുടെ മികച്ച ബാറ്റിങാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. 41 പന്തിൽ 4 സിക്സറുകളും 5 ഫോറുമടക്കം 71 റൺസ് ആണ് രോഹിത് നേടിയത്.
മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷം രോഹിത് ശർമ്മയ്‌ക്കൊപ്പം സൂര്യകുമാറിന്റെ 34 റൺസാണ് നിർണ്ണായകമായ 97 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയത്. കെ.എൽ രുഹുൽ(6) റൺസിനും വിരാട് കോഹ്ലി റൺസൊന്നുമെടുക്കാതെ പുറത്തായതും ഇന്ത്യയ്‌ക്ക് തുടക്കത്തിൽ ഞെട്ടലായി. എന്നാൽ രോഹിത് ശർമ്മ മികച്ച ഫോമിലേയ്‌ക്ക് വന്നതോടെയാണ് സ്‌കോർ ചലിച്ചത്.
സൂര്യകുമാർ യാദവ് പതിവ് ഫോമിലേയ്‌ക്ക് എത്തിയില്ലെങ്കിലും 29 പന്തിൽ 34 റൺസുമായി ക്യാപ്റ്റന് പിന്തുണ നൽകി. മദ്ധ്യനിരയിൽ ഇന്ത്യയെ വരിഞ്ഞുമുറുക്കുന്നതിൽ ശ്രീലങ്ക വിജയിച്ചു. ഹാർദ്ദികും(17) ഋഷഭ് പന്തും(17) വീണതോടെ ഇന്ത്യൻ മധ്യനിരയും ചെറിയ സ്‌കോറുകളിൽ ഒതുങ്ങി. അവസാന നിമിഷം ആഞ്ഞടിച്ച അശ്വിൻ 7 പന്തിൽ 15 റൺസ് നേടി സ്‌കോർ 173ലേയ്‌ക്ക് എത്തിച്ചു. ദീപക് ഹൂഡ(3),ഭുവനേശ്വർ കുമാർ(0) എന്നിവർ ക്ഷണത്തിൽ പുറത്തായി. ശ്രീലങ്കൻ ബൗളർമാരിൽ ദിൽഷൻ മധുഷനാക മൂന്ന് വിക്കറ്റുകൾ വീഴ്‌ത്തിയപ്പോൾ ചാമിക കരുണരത്നയും ദാസുൻ ഷനാകയും 2 വിക്കറ്റുകൾ വീതം വീഴ്‌ത്തി.
ശ്രീലങ്ക തുടക്കം മുതൽ ആഞ്ഞടിച്ചത് വിജയം എളുപ്പമാക്കി. ഓപ്പണർമാരായ പതും നിസംഗ(52), കുസൽ മെൻഡിസ്(57) എന്നിവരുടെ പ്രകടനം ഇന്ത്യൻ ബൗളിങ് നിരയെ തകർത്തു. ഇന്ത്യയുടെ അടുത്ത മത്സരം 8ന അഫ്ഗാനിസ്ഥാനുമായാണ്. ഈ മത്സരത്തിൽ വിജയിച്ചാലും ഇന്ത്യക്ക് വലിയ സാധ്യതകൾ അവശേഷിക്കുന്നില്ല.
Comments