ദുബായ് : ഏഷ്യാകപ്പിലെ നിർണ്ണായ മത്സരത്തിൽ ശ്രീലങ്കയെ തോൽപ്പിക്കാൻ യാതൊരു തന്ത്രവും പയറ്റാതിരുന്ന രോഹിതിന്റെ ടീമിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ. ട്വിറ്ററിലൂടെ അമർഷം പ്രകടിപ്പിക്കുന്ന ആരാധകർ അതിവേഗ തീരുമാനം എടുത്തിരുന്ന ധോണിയുടെ മികവാണ് എടുത്തുപറയുന്നത്. ഏതു സമ്മർദ്ദഘട്ടത്തിലും ടീമിനെ വിജയിപ്പിക്കാൻ വിക്കറ്റിന് പിന്നിൽ ചടുല നീക്കം നടത്തുന്ന ഒരു ധോണി ഇന്ത്യയ്‌ക്കില്ലാ തെപോയെന്ന് ആരാധകർ പരിതപിക്കുന്നു.
ടോസ് നേടിയ ശ്രീലങ്കയുടെ എല്ലാ പദ്ധതികളും നിശ്ചയിച്ചുറപ്പിച്ചതായിരുന്നു. മികച്ച ഫോമിലുള്ള വിരാട് കോഹ്ലിയേയും ഹാർദ്ദിക് പാണ്ഡ്യയേയും വേഗം പുറത്താക്കണമെന്ന ആദ്യ പദ്ധതി തന്നെ വിജയിച്ചു. രോഹിത്-സൂര്യകുമാർ കൂട്ടുകെട്ട് മാത്രമാണ് ശ്രീലങ്കയെ പരീക്ഷിച്ചത്. എന്നാൽ വാലറ്റത്തെ അതിവേഗം തകർത്ത ശ്രീലങ്ക കണക്കുകൂട്ടിയ പോലെ സ്‌കോർ 170കളിൽ ഒതുക്കി. മറുപടി ബൗളിംഗിനിറങ്ങിയ ഇന്ത്യൻ നിരയ്‌ക്ക് 97 റൺസ് എടുക്കുംവരെ ഒരു ശ്രീലങ്കൻ വിക്കറ്റ് പോലും വീഴ്‌ത്താനായില്ല.
ആദ്യപത്ത് ഓവറിലെ റൺറേറ്റിന്റെ കുതിപ്പ് തടയാനാനാകാത്തത് ക്ഷീണമായി. ചാഹലിന്റെ മികച്ച ബൗളിംഗിൽ അവസാന ഓവറുകളിലേയ്‌ക്ക് കളി വന്നപ്പോഴും അത് മുതലാക്കാൻ ഇന്ത്യയ്‌ക്ക് സാധിച്ചില്ല. നിസ്സാങ്ക പുറത്തായതോടെ ഒരു കൂട്ടം വിക്കറ്റുകൾ തുടർച്ചയായി വീണത് ഇന്ത്യയ്‌ക്ക അനുകൂലമായി മാറിയിരുന്നു. എന്നാൽ ശ്രദ്ധയോടെ ബാറ്റ്് വീശിയ ദാസുൻ ഷനാക(33), ഭാനുക രജപക്‌സെ(25) എന്നിവരുടെ പ്രകടനമാണ് അവസാന ഓവറിലെ അഞ്ചാം പന്തിൽ ജയം തട്ടിയെടുത്തത്.
ശ്രീലങ്കയെ വീഴ്‌ത്താൻ സാധിക്കുന്ന ഒരു തന്ത്രവും പയറ്റാതെ വന്നതോടെ സൂപ്പർ ഫോറിലെ അനിവാര്യ ജയം നഷ്ടമായി. ഇനി അഫ്ഗാൻ പാകിസ്താനേയും ശ്രീലങ്കയേയും തോൽപ്പിച്ച് അത്ഭുതം കാണിച്ചാൽ മാത്രമേ ഇന്ത്യയ്‌ക്ക് എന്തെങ്കിലും സാദ്ധ്യതയുള്ളു. അതിലും റൺറേറ്റ് നിർണ്ണായകമാണ്.
Comments