ഇന്ത്യൻ റെയിൽവേയുടെ ഭൂമി ദീർഘകാല പാട്ടത്തിനെടുക്കുന്നതിനുള്ള നയത്തിന് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ഭൂമി ലൈസൻസ് ഫീസ് 6 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായി വെട്ടിക്കുറച്ചതായും വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പാട്ടക്കാലാവധി അഞ്ച് വർഷത്തിൽ നിന്ന് 35 വർഷമായി ഉയർത്തി.
റെയിൽവേ ലാൻഡ് പോളിസിയിൽ ഏറെ നാളായി കാത്തിരിക്കുന്ന ഭേദഗതിക്ക് ആണ് കാബിനറ്റിന്റെ അംഗീകാരം ലഭിച്ചത്. പുതിയ നയം കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (കോൺകോർ) തന്ത്രപരമായ വിഭജന പ്രക്രിയ എളുപ്പമാക്കുകയും സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും. കണ്ടെയ്നറുകൾക്കുള്ള റെയിൽവേ ലാൻഡ് ലീസിംഗ് ഫീസ് 3 ശതമാനത്തിൽ താഴെ നിലനിർത്തണമെന്ന നിതി ആയോഗിന്റെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിർദ്ദിഷ്ട മാറ്റങ്ങൾ കോൺകോറിന്റെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കും. ഇത് തന്ത്രപ്രധാനമായ പങ്കാളികൾക്ക് റെയിൽവേഭൂമി വളരെ കുറഞ്ഞ വാടകയായിൽ ലഭിക്കാൻ സഹായിക്കും. കോൺകോറിന്റെ നിക്ഷേപ ഉപദേഷ്ടാക്കൾ മുന്നോട്ട് വച്ച പ്രധാന നിർദ്ദേശങ്ങളിലൊന്നായിരുന്നു ഇത്.
കമ്പനിയിലെ സർക്കാരിന്റെ 30.8 ശതമാനം ഓഹരികൾ വിറ്റഴിക്കാനും മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യാനും 2019 നവംബറിൽ കാബിനറ്റ് അംഗീകാരം നൽകിയിരുന്നു. നയത്തിന്റെ നേട്ടങ്ങൾ വ്യക്തമാക്കുമ്പോൾ, ചരക്ക് ഗതാഗതത്തിൽ റെയിൽവേയുടെ മോഡൽ വിഹിതം വർദ്ധിപ്പിക്കാൻ ഈ നീക്കം സഹായിക്കുമെന്ന് സർക്കാർ പറഞ്ഞു.
വ്യവസായത്തിന്റെ ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും സർക്കാർ നടപടി കാരണമാകും. പുതുക്കിയ ഭൂനയം റെയിൽവേയ്‌ക്ക് കൂടുതൽ വരുമാനം നൽകുമെന്നും 1.2 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ അറിയിച്ചു. ഇതിനുപുറമെ പുതിയ ഭേദഗതിയുടെ ഭാഗമായി, ചരക്ക് ടെർമിനലുകൾക്കായി റെയിൽവേ ഭൂമി ഉപയോഗിക്കുന്ന നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നയ വ്യവസ്ഥയിലേക്ക് മാറാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. ലേല പ്രക്രിയ സുതാര്യവും മത്സരപരവുമായിരിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിലുടനീളമുള്ള 300 കാർഗോ ടെർമിനലുകൾ വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഗതിശക്തി ത്വരിതഗതിയിൽ നടപ്പിലാക്കുന്നതിനും ഈ ഭേദഗതി സർക്കാരിനെ സഹായിക്കും.
Comments