അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 11 റൺസ്. ശേഷിക്കുന്നത് ഒരു വിക്കറ്റ്. കളി പാകിസ്താൻ തോൽക്കുമെന്ന ഘട്ടത്തിലാണ് അത്ഭുതം സംഭവിച്ചത്. ആദ്യ രണ്ട് പന്തുകളും സിക്‌സർ പറത്തി പാക് ടീമിലെ പത്താമനായ നസീം ഷാ ടീമിനെ വിജയത്തിലേക്ക് നയിച്ചു. കൂടെ കലാശ പോരാട്ടത്തിലേക്കും. ഇതോടെ ഫൈനലിലെത്താമെന്ന ഇന്ത്യയുടെ മോഹം പൊലിഞ്ഞു. 11ന് നടക്കുന്ന ഫൈനലിൽ പാകിസ്താനെ ശ്രീലങ്ക നേരിടും. രണ്ട് ടീമുകളും സൂപ്പർ ഫോറിൽ തുടരെ രണ്ട് കളികളും വിജയിച്ചു. എന്നാൽ ഇന്ത്യയും അഫ്ഗാനിസ്താനും രണ്ട് കളികൾ തോറ്റ് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. ഇബ്രാഹിം(35) ആണ് ടോപ്‌സ്‌കോറർ. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് തുടക്കത്തിൽ തന്നെ തിരിച്ചടി ഏറ്റു. നേരിട്ട ആദ്യ പന്തിൽ തന്നെ നായകൻ ബാബർ അസം(0) പുറത്തായി. എന്നാൽ ശദാബ് ഖാൻ(36),മുഹമദ് റിസ്വാൻ(20), ഇഫ്തിഖർ അഹമദ്(30) എന്നിവർ ചേർന്ന് ടീമിനെ ഭദ്രമായ നിലയിലേക്ക് നയിച്ചു.
Comments