തിരുവനന്തപുരം: ജോലി മുടക്കി ഓണാഘോഷം അനുവദിക്കാത്തതിന്റെ പേരിൽ ഓണസദ്യ മാലിന്യകുപ്പയിൽ വലിച്ചെറിഞ്ഞ ശുചീകരണ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിച്ചതിൽ പ്രതിഷേധം ശക്തമാക്കി സിഐടിയുവും ഐഎൻടിയുസിയും. തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കണമെന്ന് ഇരു സംഘടനകളും ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് സിപിഎമ്മും ശ്രമം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ ചാല സർക്കിളിലുള്ള ശുചീകരണ തൊഴിലാളികൾ ഓണസദ്യ മാലിന്യക്കുപ്പയിൽ തള്ളിയത്. ഷിഫ്റ്റ് തീർന്നിട്ടും പണി ചെയ്യാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭക്ഷണം മാലിന്യത്തിൽ തള്ളിയത്. ദൃശ്യങ്ങൾ വൈറലായതോടെ തൊഴിലാളികൾക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു.
ഹെൽത്ത് ഇൻസ്പെക്ടറുടേയും ഹെൽത്ത് സൂപ്പർവൈസറുടേയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഏഴ് സ്ഥിരം തൊഴിലാളികളെ മേയർ ആര്യാ രാജേന്ദ്രൻ സസ്പെൻഡ് ചെയ്തു. നാല് താത്കാലിക ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഭക്ഷണം വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷമായ ഭാഷയിൽ മേയർ വിമർശിക്കുകയും ചെയ്തിരുന്നു.
സി.ഐ.ടി.യുവിൽ പെട്ടവരാണ് നടപടി നേരിട്ടവരിൽ ഭൂരിഭാഗവും. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് മേയർ നടപടി എടുത്തത് എന്നാണ് ഇവരുടെ ആരോപണം. ഡ്യൂട്ടി കഴിഞ്ഞ് അറവു മാലിന്യങ്ങൾ പെറുക്കാൻ ആവശ്യപ്പെട്ടു എന്നാണ് ഇവരുടെ പരാതി. ഇതിന് ശേഷം എങ്ങനെ സദ്യ കഴിക്കും എന്നും ഇവർ ചോദിക്കുന്നു. നടപടി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സി.ഐ.ടി.യു മേയർക്ക് കത്ത് നൽകിയിട്ടുണ്ട്. വിഷയത്തിൽ സിപിഎം ജില്ലാ കമ്മിറ്റിയും ഒത്തു തീർപ്പിനായി ശ്രമം തുടങ്ങിയിട്ടുണ്ട്.
Comments