ന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്ക് കോൺഗ്രസ്സിനെ രക്ഷിക്കാൻ സാധ്യമല്ല. രാഹുൽ ഗാന്ധി നിലാവത്ത് അഴിച്ച് വിട്ട കോഴിയെ പോലെ എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മണിപ്പുർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് പറഞ്ഞു. കോൺഗ്രസ്സാണ് ഇന്ത്യയെ തകർത്തത്. അധികാരത്തിലിരുന്നപ്പോൾ രാജ്യത്തെ കൊള്ളയടിച്ച കോൺഗ്രസ്സ് ഇന്ത്യയെ വീണ്ടെടുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ പുച്ഛം തോന്നുന്നു എന്നദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയ്‌ക്ക് ഇന്ത്യയെ ഏകീകരിക്കാൻ കഴിയുമെന്ന് പറയുന്ന രാഹുൽ ഗാന്ധി ചരിത്രം മറന്നു പോകരുത്. എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുൻപ് എന്തുകൊണ്ടാണ് കോൺഗ്രസ്സ് ഇക്കാര്യം പറയാതിരുന്നത്. അവർ രാജ്യം ഭരിച്ചപ്പോൾ ഇന്ത്യയെ കീറി മുറിക്കാനാണ് ശ്രമിച്ചത്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് പറയാനുള്ള തന്റേടം പോലും കോൺഗ്രസ്സ് കാണിച്ചില്ല. എന്നാൽ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതും കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി പ്രഖ്യാപിക്കാൻ തീരുമാനിച്ചതും നരേന്ദ്ര മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഭാരത് ജോഡോ യാത്രയിൽ അണിനിരക്കുന്നതും അഭിവാദ്യം അർപ്പിക്കുന്നതും ഇന്ത്യയെ കട്ട് മുടിച്ചവരാണെന്ന് ജനങ്ങൾക്കറിയാം. ബിജെപിയോടൊപ്പം സഖ്യം ചേർന്ന് ഭരിച്ച നിതീഷ് കുമാർ ഇപ്പോൾ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നടക്കുകയാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നെറികേടുകൾക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് അഞ്ച് എം എൽ എ മാർ ബിജെപിയിൽ ചേർന്നത് തങ്ങൾക്കുള്ള അംഗീകാരമാണെന്നും 2024ലെ പൊതു തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിനും മറ്റ് പ്രതിപക്ഷ പാർട്ടികൾക്കും നരേന്ദ്ര മോദിയെ ഒരു ചുക്കും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments