അബുദാബി : മുൻനിര ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രാജ്യത്തെ മാദ്ധ്യമപ്രക്ഷേപണ നിയമങ്ങൾ ലംഘിക്കുന്നതായി യു.എ.ഇ അധികൃതർ. ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റിയും യു.എ.ഇ മീഡിയ റെഗുലേറ്ററി ഓഫിസും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. അതിനിടെ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നെറ്റ്ഫ്‌ളിക്‌സിന് ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദി അറേബ്യയുടെ അദ്ധ്യക്ഷതയിൽ ജി.സി.സി രാജ്യങ്ങളുടെ ഇലക്ട്രോണിക് മീഡിയ ഉദ്യോഗസ്ഥരുടെ സമിതി റിയാദിൽ സമ്മേളിച്ചാണ് ആവശ്യമുന്നയിച്ചത്. ഗൾഫ് രാജ്യങ്ങളുടെ മാദ്ധ്യമചട്ടങ്ങൾക്ക് യോജിക്കാത്ത ദൃശ്യങ്ങളും നിയമവിരുദ്ധ ഉള്ളടക്കങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നുവെന്ന് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നെറ്റ്ഫ്‌ലിക്‌സിനോട് അവ നീക്കംചെയ്യാൻ ആവശ്യപ്പെട്ടതെന്ന് സമിതി വ്യക്തമാക്കി. സാമൂഹിക മൂല്യങ്ങൾക്ക് നിരക്കാത്ത ഉള്ളടക്കങ്ങൾ നെറ്റ്ഫ്‌ളിക്‌സ് സംപ്രേഷണം ചെയ്യുന്നുണ്ട്.
കുട്ടികൾക്കെന്ന പേരിൽ നൽകുന്ന പരിപാടികളിലും ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങളുണ്ട്. അവ നീക്കം ചെയ്യാൻ നെറ്റ്ഫ്‌ളിക് ഉടൻ തയാറാകണമെന്നും സമിതി ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുടെ സംയുക്ത യോഗത്തിന് പിന്നാലെയാണ് യു.എ.ഇയുടെ പ്രസ്താവനയും പുറത്തുവന്നത്. യു.എ.ഇയിലെ മാദ്ധ്യമപ്രക്ഷേപണ നിയന്ത്രണങ്ങൾ ലംഘിക്കുന്നതും രാജ്യത്തെ സാമൂഹികമൂല്യങ്ങൾക്ക് വിരുദ്ധവുമായ ചില ഉള്ളടക്കങ്ങൾ നൈറ്റ്ഫ്‌ളിക്‌സ് പ്രക്ഷേപണം ചെയ്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ഇതിൽ പറയുന്നു.
ഇതിന്റെ ഭാഗമായി വിവാദപരമായ ഉള്ളടക്കം നീക്കംചെയ്യാൻ സ്ട്രീമിങ് പ്ലാറ്റ്ഫോമിന് നിർദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ ടി.വി സർവേ പ്രകാരം 68 ലക്ഷത്തിലധികം വരിക്കാരുമായി നെറ്റ്ഫ്‌ളിക്‌സ് നിലവിൽ ഗൾഫ് മേഖലയിലെ ഏറ്റവും കൂടുതൽ സബ്സ്‌ക്രിപ്ഷനുള്ള ഓൺലൈൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ്.
Comments