ന്യൂഡൽഹി: രോഗത്തിന്റെ പ്രയാസങ്ങളെ യോഗയിലൂടെ അതിജീവിച്ച പതിനാല് വയസ്സുകാരി പ്രധാനമന്ത്രിയെ സന്ദർശിച്ചു. ഗുജറാത്തിന്റെ റബ്ബർ ഗേൾ എന്നറിയപ്പെടുന്ന അൻവി വിജയ് സൻസരൂകിയ ആണ് ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത്. ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥ നിമിത്തം 75 ശതമാനം ചിന്താശേഷി നഷ്ടമായ ശേഷമായിരുന്നു യോഗയിലൂടെയുള്ള അൻവിയുടെ വിസ്മയകരമായ മടങ്ങി വരവ്.
എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് കഴിയുന്ന സമയത്തായിരുന്നു, വേദനയിൽ നിന്നും രക്ഷ നേടാൻ മകൾ കാലുകൾ ചുമലിനോട് ചേർത്തു വെച്ച് ഉറങ്ങുന്നത് അവളുടെ അമ്മയുടെ ശ്രദ്ധയിൽ പെട്ടത്. അവളുടെ ശരീരത്തിന്റെ വഴക്കം തിരിച്ചറിഞ്ഞ ഞങ്ങൾ, അവളെ യോഗ പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അൻവിയുടെ പിതാവ് വിജയ് സൻസരൂകിയ പറഞ്ഞു.
യോഗ പരിശീലനം ആരംഭിച്ചതോടെ മരുന്നുകളുടെ ഉപയോഗം നിയന്ത്രിക്കാൻ സാധിച്ചു. ഹൃദയ ശസ്ത്രക്രിയക്ക് ശേഷവും വാൽവിന്റെ തകരാറ് മകളെ അലട്ടിയിരുന്നു. ഡൗൺ സിൻഡ്രോം മൂലം വൻകുടലിനും കുട്ടിക്ക് തകരാറുണ്ടായിരുന്നു. സംസാരശേഷിയും കുറവായിരുന്നു. ഈ അവസ്ഥയിൽ നിന്നും അവൾ ഒരുപാട് മെച്ചപ്പെട്ടു. യോഗ മകളിൽ വരുത്തിയ മാറ്റം അത്ഭുതകരമാണെന്ന് മാതാപിതാക്കൾ പറഞ്ഞു.
ഇപ്പോൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഓരോ മണിക്കൂർ മകൾ യോഗ പരിശീലിക്കുന്നു. മത്സരങ്ങളിൽ സാധാരണ കുട്ടികൾക്കൊപ്പം പങ്കെടുത്ത് അവൾ സമ്മാനങ്ങൾ വാങ്ങി കൂട്ടുന്നു. നിറകണ്ണുകളോടെയും, ഏറെ അഭിമാനത്തോടെയും വിജയ് സൻസരൂകിയ വാർത്താ ഏജൻസിയോട് പറഞ്ഞു.
മറ്റൊരു ആവശ്യത്തിനായി ജന്മനാടായ സൂറത്തിൽ നിന്നും ഡൽഹിയിലെത്തിയപ്പോഴാണ്, പ്രധാനമന്ത്രിയെ കാണണമെന്ന് മകൾ ആവശ്യപ്പെട്ടത്. അത് സാദ്ധ്യമാകുമെന്ന് ഒരിക്കലും കരുതിയില്ല. എങ്കിലും മകൾക്ക് വേണ്ടി ഒരു ശ്രമം നടത്തി. പ്രധാനമന്ത്രിയെ കാണാൻ അദ്ദേഹത്തിന്റെ ഓഫീസിൽ ഒരു അപേക്ഷ നൽകി. പ്രതികരണം തികച്ചും അപ്രതീക്ഷിതമായിരുന്നു. കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഫോൺ കോൾ വന്നതോടെ മകളുടെ സന്തോഷം ഇരട്ടിയായെന്ന് പിതാവ് പറഞ്ഞു.
എല്ലാം ഒരു സ്വപ്നം പോലെയാണ് ഇപ്പോഴും അനുഭവപ്പെടുന്നത്. പ്രധാനമന്ത്രിയെ കണ്ട നിമിഷം എന്റെ മോളുടെ ജീവിതത്തിലെ അവിസ്മരണീയമായ സന്ദർഭമായിരുന്നു. ടിവിയിൽ അദ്ദേഹത്തെ കാണുമ്പോൾ അവൾ നമോ ദാദ എന്നാണ് വിളിച്ചിരുന്നത്. നേരിട്ട് കണ്ട്, അങ്ങനെ വിളിച്ചപ്പോൾ സ്നേഹത്തോടെ അദ്ദേഹം അവളെ ചേർത്തു നിർത്തി ആശീർവദിച്ചു.
അവളുടെ യോഗാഭ്യാസം നേരിട്ടു കാണാൻ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചു. സന്തോഷത്തോടെ അവൾ അതിന് തയ്യാറായി. അവളുടെ കഴിവുകൾ അതുല്യമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി അവളോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്വന്തം കുടുംബാംഗങ്ങളെ പോലെയാണ് പ്രധാനമന്ത്രി ഞങ്ങളോട് പെരുമാറിയത്. മകൾക്ക് ലഭിച്ച ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാർ‘ സർട്ടിഫിക്കറ്റിൽ അദ്ദേഹം ഒപ്പിട്ട് നൽകി. ഇനി ഗുജറാത്തിലെത്തുമ്പോൾ തീർച്ചയായും തമ്മിൽ കാണാമെന്ന് മകൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് പ്രധാനമന്ത്രി തങ്ങളെ യാത്രയാക്കിയതെന്നും അൻവിയുടെ പിതാവ് പറഞ്ഞു.
Comments