ആറന്മുള: ഭക്തിയും മത്സര ആവേശവും അലയടിക്കുന്ന ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. ഭക്തിയും പാരമ്പര്യത്തനിമയും ആവേശവും നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷത്തിൽ മന്നം ട്രോഫി സ്വന്തമാക്കുന്നതാരെന്ന് കാത്തിരിക്കുകയാണ് 52 പള്ളിയോടക്കരകൾ. 50 പള്ളിയോടങ്ങളാണ് ഇത്തവണ പമ്പാ നദിയിൽ കൊമ്പു കോർക്കുന്നത്. ഇതിൽ പുതുക്കുളങ്ങര, മുണ്ടൻകാവ് പള്ളിയോടങ്ങൾ ഇറങ്ങുന്നത് കന്നിയങ്കത്തിനാണ്.
കൊറോണ മൂലമുള്ള രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഉത്രട്ടാതി ജലോത്സവം പൂർവ്വാധികം ഭംഗിയോടെ വീണ്ടും നടത്തുന്നത്. ചെന്നിത്തല പള്ളിയോടത്തിനുണ്ടായ ആകസ്മികമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി. മാത്രമല്ല, എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നുള്ള ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുക്കില്ല.
കഴിഞ്ഞ വർഷം നീറ്റിലിറക്കിയ മുണ്ടൻകാവ് പള്ളിയോടം ആദ്യമായി ജലോത്സവത്തിനെത്തുമ്പോൾ കാട്ടൂർ, കടപ്ര പള്ളിയോടങ്ങൾ ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കില്ല എന്നതും ശ്രദ്ധേയമാണ്. കടപ്ര പുത്തൻ പള്ളിയോടത്തിന്റെ പണി പൂർത്തിയായില്ല. കാട്ടൂർ പള്ളിയോട കരക്കാർ പുത്തൻ പള്ളിയോടം നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ്. നിലവിലെ പള്ളിയോടം ജീർണാവസ്ഥയിലാണ്. 2020-ൽ ളാക-ഇടയാറന്മുള പള്ളിയോടം മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 2021-ൽ കോഴഞ്ചേരി, മാരാമൺ, കീഴ്‌വന്മഴി എന്നീ പള്ളിയോടങ്ങൾ കോവിഡ് നിയന്ത്രണങ്ങളോടെ പങ്കെടുത്തു.
Comments