ബംഗളൂരു; യുവമോർച്ച ദേശീയ അദ്ധ്യക്ഷനും ബംഗലൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയ്ക്ക് ദോശ വാങ്ങി നൽകുമെന്ന് പറഞ്ഞ് കുടുങ്ങി കർണാടകയിലെ കോൺഗ്രസുകാർ. മാദ്ധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞ വാക്ക് 24 മണിക്കൂറായിട്ടും കോൺഗ്രസുകാർ പാലിച്ചിട്ടില്ലെന്ന് ട്വിറ്ററിലൂടെ പരസ്യമാക്കി തേജസ്വി തന്നെയാണ് പൊളളയായ വാഗ്ദാനമെന്ന കോൺഗ്രസിന്റെ പതിവ് രീതിയെ പരിഹസിച്ചത്.
ഒരു കടയിൽ നിന്നുകൊണ്ട് ദോശ കഴിക്കുന്ന തേജസ്വിയുടെ വീഡിയോ പങ്കുവെച്ചായിരുന്നു കോൺഗ്രസ് അദ്ദേഹത്തെ അപമാനിക്കാൻ ശ്രമിച്ചത്. ബംഗലൂരുവിലെ വെളളക്കെട്ടുമായി ബന്ധപ്പെട്ടായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. ബംഗലൂരുവിലെ മുന്തിയ ഹോട്ടലുകളിൽ നിന്ന് പത്ത് തരം ദോശകൾ വാങ്ങി പാഴ്‌സൽ അയച്ചു നൽകിയെന്നായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഒരു ദിവസം കാത്തിരുന്ന ശേഷം തേജസ്വിയുടെ പ്രതികരണം.
കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൽ ആണ് തേജസ്വി ദോശ കഴിക്കുന്ന വീഡിയോ പങ്കുവെച്ച് ആരോപണം ഉന്നയിച്ചത്. നാൽപത് സെക്കൻഡുകളുളള വീഡിയോ കോൺഗ്രസിന്റെ സൈബർ പോരാളികളും ഏറ്റുപിടിച്ചു. ഇതിന് പിന്നാലെ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം വഴി ദോശ കൊടുത്തുവിടുന്ന വീഡിയോയും നേതാക്കൾ പങ്കുവെച്ചിരുന്നു.
“കോൺഗ്രസുകാർ കൊടുത്തുവിട്ടുവെന്ന് പറഞ്ഞ ദോശ ഇതുവരെ കിട്ടിയില്ല. ഇതിലും അഴിമതിയോ” എന്നായിരുന്നു തേജസ്വിയുടെ മറുപടി. ഒരു ദോശ പോലും സമയത്തിന് നൽകാൻ കഴിയാത്തവരാണ് നല്ല ഭരണം വാഗ്ദാനം നൽകുന്നതെന്നും തേജസ്വി പരിഹസിച്ചു.
Comments