ലക്‌നൗ : ഹൈന്ദവ സംഘടനകളെ അനുകൂലിച്ച ഡോക്ടർക്കെതിരെ വധഭീഷണി. ഉത്തർപ്രദേശിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ ഡോ. അരവിന്ദ് വാട്ട്‌സിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇനിയും ഹിന്ദു സംഘടനകളെ പിന്തുണച്ചാൽ തലയറുക്കുമെന്ന് അജ്ഞാതർ ഭീഷണിപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോ നിങ്ങളെ രക്ഷിക്കാനാകില്ലെന്നും ഉറപ്പായും തലയറുക്കുമെന്നുമാണ് ഭീഷണി കോളിൽ പറഞ്ഞത്. ഹിന്ദു സംഘടനകളുമായി ഇനിയും ബന്ധം പുലർത്തരുത് എന്നും ഭീഷണി ഉയർത്തി. വാട്‌സ്ആപ്പിലൂടെ യുഎസ് നമ്പറിൽ നിന്നാണ് കോൾ വന്നത്.
20 വർഷത്തോളമായി ലോഹിയ നഗർ പോലീസ് സ്‌റ്റേഷന് സമീപം ക്ലിനിക് നടത്തിവരികയാണ് അരവിന്ദ്. പ്രദേശത്തെ ഹിന്ദു സംഘടനകളുമായി ബന്ധം പുലർത്തിയ അരവിന്ദ് വിവിധ പരിപാടികൾക്ക് നേതൃത്വം നൽകാറുണ്ട്. ഇതിനിടെയാണ് ഭീഷണി ഉയർത്തിക്കൊണ്ട് ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. സെപ്റ്റംബർ 1 ന് കോൾ വന്നെങ്കിലും രാത്രിയായതിനാൽ അറ്റന്റ് ചെയ്യാനായില്ല. തുടർന്ന് കഴിഞ്ഞ ഏഴാം തീയതി അതേ നമ്പറിൽ നിന്ന് വീണ്ടും ഫോൺകോൾ വന്നു.
സംഭവത്തിൽ ഡോക്ടർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Comments