ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ ഹർജിയിൽ വാദം കേൾക്കൽ മാറ്റിവെച്ച് സുപ്രീംകോടതി. ഇന്ന് വാദം കേൾക്കാനിരുന്ന പരാതിക്കാരുടെ വാദം ഈ മാസം 19-ാം തിയതി തിങ്കളാഴ്ചയിലേയ്‌ക്കാണ് മാറ്റിയിരിക്കുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു.ലളിതും ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടും അടങ്ങുന്ന ഡിവിഷൻ ബഞ്ചിന് മുന്നിലാണ് കേസ്. 220 പരാതികളാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് നിലവിൽ കോടതിയ്‌ക്ക് മുമ്പാകെയുള്ളത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യപരാതി കോടതിയിൽ സമർപ്പിക്കപ്പെട്ടത് 2019 ഡിസംബർ 18നായിരുന്നു. 2019 ഡിസംബർ 11നാണ് പാർലമെന്റിൽ പൗരത്വ ഭേദഗതി ബില്ല് പാസ്സാക്കിയത്. രാഷ്‌ട്രപതി ഒപ്പിട്ടതോടെ 2020 ജനുവരി 10 ന് നിയമം നിലവിൽ വന്നു.
കേരളത്തിൽ നിന്ന് ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്, പശ്ചിമബംഗാളിൽ നിന്ന് തൃണമൂൽ കോൺഗ്രസ്സ്, കോൺഗ്രസ്സ്, ആൾഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലീമിൻ, വിവിധ സന്നദ്ധ സംഘടനകൾ, അസമിലെ അഡ്വക്കേറ്റ് അസോസിയേഷൻ, ചില നിയമ വിദ്യാർത്ഥികൾ എന്നിവരാണ് പരാതിക്കാരിലെ പ്രമുഖർ. ഇവരെക്കൂടാതെ കേരള സർക്കാറും പരാതി നൽകിയവരിലുണ്ട്.
കോൺഗ്രസ്സ് നേതാക്കളായ ജയ്‌റാം രമേശ്, ദേബബ്രത സൈക്കിയ, തൃണമൂൽ നേതാവ് മഹുവ മൊയിത്ര, എഐഎംഐഎം നേതാവ് അസാസുദ്ദീൻ ഒവൈസി എന്നിവരാണ് അതാത് രാഷ്‌ട്രീയ സംഘടനകൾക്കായി സുപ്രീംകോടതിയെ സമീപിച്ചവരിൽ പ്രമുഖർ.
വിദേശരാജ്യങ്ങളിൽ ന്യൂനപക്ഷ പീഡനത്തിന് ഇരയായി ജീവിതം തള്ളിനീക്കുന്നവർക്ക് ഇന്ത്യയിൽ അഭയം നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിനെതിരെയാണ് സംഘടനകൾ രംഗത്തുള്ളത്. ഒരു മതത്തെ മാറ്റി നിർത്തുന്നുവെന്നും ചിലർ വാദിക്കുന്നു. സിഖ്, ഹിന്ദു, ബുദ്ധ, ജൈന, പാഴ്‌സി, ക്രൈസ്തവ വിഭാഗങ്ങളെയാണ് കേന്ദ്രസർക്കാർ അടിയന്തിരമായി പരിഗണിക്കുന്നത്. ഇതിൽ അഫ്ഗാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവടങ്ങിൽ നിന്നുള്ള അഭയാർത്ഥികളുടെ കാര്യത്തിൽ അനുഭാവപൂർണ്ണമായ നടപടികളാണ് കേന്ദ്രസർക്കാർ എടുക്കുന്നത്. 2014 ഡിസംബർ 31ന് മുമ്പുള്ള കാലഘട്ടത്തിൽ അഭയാർത്ഥികളായി ഇന്ത്യയിലെത്തിയവർക്കാണ് പരിഗണന നൽകിക്കൊണ്ടിരിക്കുന്നത്.
Comments