ന്യൂഡൽഹി: സാഫ് അണ്ടർ 17 ഫുട്ബോൾ കിരീടം നിലനിർത്തി ഇന്ത്യ. കൊളംബോയിൽ നടന്ന ഫൈനലിൽ നേപ്പാളിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ഇന്ത്യയുടെ വിജയം.
ബോബി സിംഗ്, കൊരോ സിംഗ്, ക്യാപ്ടൻ വൻലാല്പേക ഗുട്ടെ, അമാൻ എന്നിവരാണ് ഇന്ത്യയുടെ ഗോൾ സ്കോറർമാർ. 18, 30, 63 മിനിട്ടുകളിൽ 3-0 എന്ന സ്കോറിൽ മുന്നിട്ടു നിന്ന ഇന്ത്യക്കായി ഇഞ്ചുറി ടൈമിൽ അമാൻ നാലാം ഗോളും നേടി.
മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ഗ്രൂപ്പ് ഘട്ടത്തിൽ 3-1ന് നേപ്പാളിനോട് തോറ്റതിന് പകരം വീട്ടാനും ഇന്ത്യക്ക് സാധിച്ചു. മുപ്പത്തിയൊൻപതാം മിനിട്ടിൽ ഇന്ത്യയുടെ ഡാനി ലൈശ്രാമിനെ ഫൗൾ ചെയ്തതിന് നേപ്പാൾ ക്യാപ്ടൻ പ്രശാന്ത് ലക്സം ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ നേപ്പാളിനെ ഇന്ത്യ അനായാസം കീഴടക്കുകയായിരുന്നു.
കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിന് കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ അഭിനന്ദനങ്ങൾ അറിയിച്ചു.
Comments