ബംഗലൂരു: മതപരിവർത്തന നിരോധന ബിൽ പാസാക്കാനുറച്ച് കർണാടക സർക്കാർ. ഇതുമായി ബന്ധപ്പെട്ട ബിൽ നിയമസഭാ സമിതിക്ക് മുന്നിൽ അവതരിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനെ മറികടന്ന് ബിൽ നിയമസഭ പാസാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ബിൽ നിയമസഭാ സമിതിക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്.
നിയമസഭാ സമിതിയിലും പ്രതിപക്ഷം ബില്ലിനെ എതിർക്കാനാണ് സാദ്ധ്യത. എന്നാൽ ഭൂരിപക്ഷമുള്ളതിനാൽ, ബിൽ പാസാക്കാൻ സാധിക്കും എന്നാണ് സർക്കാരിന്റെ കണക്ക്കൂട്ടൽ.
ബിൽ പാസാക്കാൻ കോൺഗ്രസും ജെഡിഎസും സഹകരിക്കണമെന്ന് ബിജെപി എംഎൽസി, ഡി എസ് അരുൺ പറഞ്ഞു. അധോസഭയിൽ പാസാക്കിയ ബിൽ ഉപരിസഭയിൽ പാസാക്കേണ്ടതാണ്. സംസ്ഥാനം ഏറെ കാത്തിരിക്കുന്ന ബില്ലാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
മതസ്വാതന്ത്ര്യം ഉറപ്പ് വരുത്തുന്ന ബില്ലാണ് ഇതെന്ന് ബിജെപി വ്യക്തമാക്കി. തെറ്റിദ്ധാരണയിലൂടെയുള്ളതും നിർബന്ധിതവും തെറ്റായ സ്വാധീനം ചെലുത്തിയുള്ളതുമായ മതപരിവർത്തനം തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ബിൽ. നിർബന്ധിതമായ മതപരിവർത്തനം ജാമ്യമില്ലാത്ത കുറ്റമായി പരിഗണിക്കാനും കുറ്റവാളികൾക്ക് പത്ത് വർഷം വരെ തടവ് ശിക്ഷ ഉറപ്പ് വരുത്താനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
Comments