കൊല്ലം: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ സർസംഘചാലക് ഡോ.മോഹൻ ഭാഗവത് അമൃതാനന്ദമയീ മഠത്തിലെത്തി. എല്ലാവർഷവും സംസ്ഥാന തലത്തിൽ നടക്കാറുള്ള ഔദ്യോഗിക യാത്രയുടെ ഭാഗമായിട്ടാണ് യാത്ര. ഇന്ന് വൈകീട്ടോടെയാണ് മാതാ അമൃതാനന്ദമയിയെ കാണുവാനായി ഡോ.മോഹൻ ഭാഗവത് വള്ളിക്കാവിൽ എത്തിയത്. മോഹൻ ഭാഗവതിനെ മഠത്തിലെ സന്യാസിമാരും അമൃതാനന്ദമയി ശിഷ്യരും ചേർന്ന് സ്വീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് മോഹൻ ഭാഗവത് തിരുവനന്തപുരം വിമാനത്താവള ത്തിലെത്തിയത്. തുടർന്ന് റോഡ് മാർഗ്ഗം കൊല്ലം ജില്ലയിലെ വള്ളിക്കാവ് അമൃതാനന്ദമയീ മഠത്തിലേയ്‌ക്ക് എത്തുകയായിരുന്നു. രണ്ട് മണിക്കൂറോളം അമ്മയുമായി സംഭാഷണം നടത്തി, അനുഗ്രഹം വാങ്ങിയാണ് ആറ് മണിയോടെ സർസംഘചാലക് മടങ്ങിയത്.
എല്ലാവർഷവും വിവിധ സംസ്ഥാനങ്ങളിൽ സന്ദർശിക്കുമ്പോൾ ആ മേഖലയിലെ ആത്മീയ ആചാര്യന്മാരെ കാണുന്നതിൽ സമയം നീക്കിവയ്‌ക്കുന്ന വ്യക്തിയാണ് ഡോ.മോഹൻഭാഗവത്. ഇന്ത്യയൊട്ടാകെയുള്ള ആത്മീയ ആചാര്യന്മാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഹിന്ദുസംഘടനാ പ്രവർത്തനത്തിന് വലിയ മുതൽക്കൂട്ടാണെന്നും അവ ഇന്ത്യയുടെ ആദ്ധ്യാത്മിക ഉന്നതിയ്‌ക്ക് അത്യന്താപേക്ഷിതമാണെന്നും സർസംഘചാലക് മുമ്പും വ്യക്തമാക്കിയിട്ടുള്ളതാണ്. കുംഭമേളയ്‌ക്ക് മുന്നോടിയായി ഹരിദ്വാറിലാണ് ഇതിന് മുമ്പ് ആദ്ധ്യാത്മിക ആചാര്യന്മാരുടെ സമ്മേളനത്തിൽ മോഹൻ ഭാഗവത് പങ്കെടുത്തത്.
കേരളത്തിൽ നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് സർസംഘചാലക് എത്തിയിട്ടുള്ളത്. വിവിധമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനാ പ്രവർത്തകരുടെ യോഗങ്ങളിൽ സർസംഘചാലക് മാർഗ്ഗദർശനം നൽകുമെന്ന് ആർഎസ്എസ് നേതൃത്വം അറിയിച്ചു. 16, 17, 18 തിയ്യതികളിൽ തൃശൂർ ജില്ലയിൽ വിവിധപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. 16 രാവിലെ എട്ടിന് തൃശ്ശൂർ ശങ്കരമഠത്തിലേക്ക് പോകും. സമുഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രമുഖരുമായി മോഹൻ ഭാഗവത് തൃശൂരിൽ കൂടിക്കാഴ്ച നടത്തും. 18ന് രാവിലെ മുതല്‍ ഗുരുവായൂര്‍ രാധേയം ആഡിറ്റോറിയത്തില്‍ ചേരുന്ന ആര്‍എസ്എസ് ബൈഠക്കില്‍ പങ്കെടുക്കുന്ന അദ്ദേഹം വൈകിട്ട് 5ന് ഗുരുവായൂര്‍ ശ്രീകൃഷ്ണകോളജ് ഗ്രൗണ്ടില്‍ ഗുരുവായൂര്‍ സംഘജില്ലയിലെ പൂര്‍ണഗണവേഷധാരികളായ പ്രവര്‍ത്തകരുടെ സാംഘിക്കില്‍ സംസാരിക്കും.
ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, അഖിലഭാരതീയ വിശേഷ സമ്പര്‍ക്ക സദസ്യന്‍ എ. ജയകുമാര്‍ എന്നിവരും സർസംഘചാലകിനൊപ്പമുണ്ടായിരുന്നു.
Comments