പാലക്കാട്: അട്ടപ്പാടി മധു കേസിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച സാക്ഷിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. കേസിലെ 29ാം സാക്ഷി സുനിൽകുമാറിനെതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതി പരിഗണിക്കുക. കൂടാതെ കേസിൽ ഇന്ന് മധുവിന്റെ സഹോദരി ചന്ദ്രിക ഉൾപ്പെടെ മൂന്ന് പേരുടെ സാക്ഷി വിസ്താരവും നടക്കും.
കഴിഞ്ഞ ദിവസം വിചാരണയ്‌ക്കിടെ സുനിൽ കൂറ് മാറിയിരുന്നു. കോടതി പ്രദർശിപ്പിച്ച ദൃശ്യങ്ങൾ വ്യക്തമായി കാണാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇയാൾ പറഞ്ഞത്. തുടർന്ന് കോടതി ഇയാളുടെ കണ്ണ് പരിശോധനയ്‌ക്ക് നിർദ്ദേശിച്ചു. പരിശോധനയിൽ കാഴ്ച ശക്തിയുണ്ടെന്ന് വ്യക്തമായതോടെയാണ് കോടതിയിൽ നുണ പറഞ്ഞ സാക്ഷിക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഹർജി സമർപ്പിച്ചത്. കൂറ് മാറിയതിനെ പിന്നാലെ വനംവകുപ്പിലെ താത്കാലിക വനംവാച്ചറായിരുന്ന സുനിൽ കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.
മധുവിന്റെ അമ്മ മല്ലിയുടെ സാക്ഷി വിസ്താരവും ഇന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇവർക്ക് ഹൈക്കോടതിയിൽ ഹാജരാവേണ്ടതിനാൽ മറ്റൊരു ദിവസമാവും വിസ്തരിക്കുക. അതേസമയം കഴിഞ്ഞ ദിവസവും കേസിൽ സാക്ഷികൾ കൂറ് മാറിയിരുന്നു. നാല് പേരാണ് കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം 20 ആയി.
Comments