ന്യൂഡൽഹി: ചൈനീസ് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയിൽ കർശന നടപടിയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഈസ്ബസ്, റേസർ പേ, കാഷ്ഫ്രീ, പേടിഎം എന്നീ കമ്പനികളുടെ വെർച്വൽ അക്കൗണ്ടുകളിൽ നിന്നായി 46.67 കോടി രൂപ ഇഡി മരവിപ്പിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം ഡൽഹി, ഗാസിയാബാദ്, മുംബൈ, ലഖ്നൗ, ഗയ എന്നിവിടങ്ങളിൽ നടന്ന റെയ്ഡുകളെ തുടർന്നാണ് നടപടി. 2021 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇഡി ഇപ്പോഴും അന്വേഷണം തുടരുകയാണ്.
ഉപഭോക്താക്കൾക്ക് വമ്പൻ ഓഫറുകൾ നൽകി സാമ്പത്തിക ഇടപാടുകൾക്ക് പ്രേരിപ്പിക്കുന്ന ഗെയിമിംഗ് ആപ്പുകൾക്കെതിരെയും ഇഡി നടപടികൾ ആരംഭിച്ചതായാണ് വിവരം. ഓൺലൈനായി നടക്കുന്ന സംശയാസ്പദമായ എല്ലാ സാമ്പത്തിക ഇടപാടുകളും ഇഡി കർശനമായി നിരീക്ഷിക്കുന്നുണ്ട്.
ഓൺലൈൻ വായ്പാ തട്ടിപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് രാജ്യത്തെ അംഗീകൃത ലോൺ ആപ്പുകളുടെ പട്ടിക തയ്യാറാക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരുന്നു.
Comments