ന്യൂഡൽഹി: ഭരണ നിർവ്വഹണം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി ഐ എ എസ് ഉദ്യോഗസ്ഥർക്കായി ‘മിഷൻ കർമ്മയോഗി‘ എന്ന പേരിൽ തീവ്രയത്ന പരിപാടിയുമായി കേന്ദ്ര സർക്കാർ. ഭരണകൂടത്തിന്റെ പ്രവർത്തനം കൂടുതൽ ശക്തവും മെച്ചപ്പെട്ടതുമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി ഉദ്യോഗസ്ഥരെ കോർപ്പറേറ്റുകളുമായി തുറന്ന ആശയവിനിമയത്തിന് നിയോഗിക്കും.
സ്വകാര്യ മേഖലയിൽ നൽകുന്ന പരിശീലനത്തിന് പുറമെ, ഉദ്യോഗസ്ഥർക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതിനായി പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിക്കും. ഇതിനായി ആത്മീയ ആചാര്യൻ ശ്രീ ശ്രീ രവിശങ്കറിന്റെ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ, സദ്ഗുരു ജഗ്ഗി വാസുദേവ് എന്നിവരുടെ സേവനം ഉപയുക്തമാക്കും. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസും പരിശീലന പരിപാടികളുടെ ഭാഗമാകും.
ജോലിയുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തി വരുന്ന പരിശീലന പരിപാടികൾ വിപുലമാക്കും. നിർമ്മിത ബുദ്ധി, ക്ലൗഡ് കമ്മ്യൂട്ടിംഗ്, മെറ്റാവേഴ്സ് എന്നീ വിഷയങ്ങളിൽ ഉദ്യോഗസ്ഥർക്ക് അധിക പരിശീലനം നൽകും.
ചട്ടബന്ധിതമായ പ്രവർത്തനങ്ങളിൽ നിന്നും മാറി, സാഹചര്യത്തിന് അനുസൃതമായി പ്രവർത്തിക്കാനുള്ള ആത്മവിശ്വാസം ഐ എസ് ഉദ്യോഗസ്ഥർക്ക് നൽകുക എന്നതും പരിപാടിയുടെ ഭാഗമാണ്. സിവിൽ ഏവിയേഷൻ മന്ത്രാലയം പരീക്ഷിച്ച് വിജയിച്ച പരിശീലന പദ്ധതിക്ക് സമാനമായാണ് മിഷൻ കർമ്മയോഗിയുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്.
സാമ്പ്രദായിക പരിശീലനത്തിനൊപ്പം ഉദ്യോഗസ്ഥർക്ക് സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രാവീണ്യം നൽകുക എന്ന ലക്ഷ്യം കൂടി പദ്ധതിക്ക് ഉണ്ട്. 2020 സെപ്റ്റംബർ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഐ എ എസ് പാഠ്യക്രമം പരിഷ്കരിക്കുന്നതിന്റെ ഭാഗമായും ചില വിദഗ്ധർ മിഷൻ കർമ്മയോഗിയെ നോക്കിക്കാണുന്നുണ്ട്. ഉദ്യോഗസ്ഥരുടെ മാനവ വിഭവ ശേഷിയുടെ സമഗ്ര വികസനവും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് മിഷൻ കർമ്മയോഗിയുടെ മേൽനോട്ടം വഹിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമേ കേന്ദ്ര മന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ, പ്രഗത്ഭരായ മാനവ വിഭവ ശേഷി വിദഗ്ധർ, ചിന്തകർ, പൊതുസേവകർ എന്നിവർ പദ്ധതിയിൽ അംഗങ്ങളായിരിക്കും. ഐ എ എസ് ഉദ്യോഗസ്ഥർക്ക് പുറമെ പൊതുഭരണ മേഖലയിൽ പ്രവർത്തിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെയും പദ്ധതിയുടെ ഭാഗമായി പരിശീലിപ്പിക്കും.
2020-21 മുതൽ 2024-25 വരെയുള്ള കാലയളവിലേക്കായി 510.86 കോടി രൂപയാണ് മിഷൻ കർമ്മയോഗിക്കായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്നത്.
Comments