ന്യൂഡൽഹി: കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ വീണ്ടും അനുകൂലിച്ച് സിപിഎം കേന്ദ്ര നേതൃത്വം.ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ ആഭ്യന്തരകാര്യമാണെന്നും മതേതര ജനാധിപത്യ പാർട്ടികൾ ബിജെപിയ്‌ക്കെതിരെ ഒന്നിക്കേണ്ട സമയമായെന്നും സിപിഐം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു.
പല പാർട്ടികളും യാത്രകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ സംസ്ഥാനത്തും എത്ര ദിവസം യാത്ര വേണമെന്ന് ആ പാർട്ടികളാണ് തീരുമാനിക്കേണ്ടതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിക്കെതിരെ ജനാധിപത്യ-മതേതര പാർട്ടികളെയും ഐക്യപ്പെടുത്താനുള്ള നീക്കങ്ങൾക്കായി പ്രവർത്തിക്കാനാണ് പി ബി തീരുമാനമെന്നും ഇടത് പാർട്ടികളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. രാജ്യത്ത് സെൻസസ് നടന്നിട്ടില്ല. അത് നടത്തുന്നതിനൊപ്പം തന്നെ ജാതി സെൻസസും നടത്താവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളത്തിൽ കോൺഗ്രസുമായി സഹകരിക്കാൻ സാധിക്കില്ലെന്ന് യെച്ചൂരി ആവർത്തിച്ചു.
നേരത്തെയും ഭാരത് ജോഡോ യാത്രയെ എതിർക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.എന്നാൽ രാഹുലിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇത്രയദികം ദിവസം ചെലവഴിക്കുന്നതിനെ എങ്ങനെ നേരിടണമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന നേതൃത്വം. കോൺഗ്രസിനൊപ്പമെന്ന് കേന്ദ്രനേതൃത്വം പ്രഖ്യാപിക്കുമ്പോൾ തങ്ങൾ ഏത് പക്ഷത്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ നേതാക്കൾക്ക് തന്നെ ആശയക്കുഴപ്പം ഉണ്ടാവുകയാണ്. സിപിഎമ്മിന്റെ വോട്ട് ബാങ്കിനായുള്ള ഈ ഇരട്ട താപ്പിനെതിരെ അണികൾക്കിടയിൽ നിന്നു തന്നെ വിമർശനം ഉയർന്നു കഴിഞ്ഞു.
Comments