മുംബൈ: മുംബൈ വിമാനത്താവളത്തിൽ മൂന്ന് ദിവസത്തിനിടയിൽ 11.7 കിലോ സ്വർണ്ണം പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. 5.48 കോടി രൂപയുടെ സ്വർണ്ണവേട്ടയാണ് വിമാനത്താവളത്തിൽ നടന്നത്. അടിവസ്ത്രങ്ങൾ, ഷൂസുകൾ, പ്രത്യേകം നിർമ്മിച്ച ബെൽറ്റ് എന്നിവ വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച എട്ട് പേരെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.
സെപ്റ്റംബർ 12-ന് കടത്താൻ ശ്രമിച്ച 3.05 കോടി രൂപ വിലമതിക്കുന്ന ആറു കിലോയോളം സ്വർണ്ണം പിടിച്ചെടുത്തു. മുംബൈ സിഎസ്എംഐ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്വർണ്ണം പിടികൂടിയത്. ദുബായിൽ നിന്ന് വന്നയാളിൽ നിന്നും 1.5 കിലോഗ്രാം തൂക്കമുള്ള രണ്ട് സ്വർണ്ണ ചെയ്നുകൾ കണ്ടെടുത്തു. വീൽചെയറിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരൻ അടിവസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.
ഷാർജയിൽ നിന്നെത്തിയ ആളിൽ നിന്നും 624 ഗ്രാം സ്വർണ്ണവും കസ്റ്റംസ് കണ്ടെടുത്തു. മെഴുക് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സിആർഐ ബംഗളൂരു സോണൽ യൂണിറ്റിന്റെ രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ദുബായിൽ നിന്നെത്തിയ അമ്മയുടെയും മകന്റെയും പക്കൽ നിന്നും രണ്ട് കിലോയോളം ഭാരം വരുന്ന സ്വർണ്ണം പിടിച്ചെടുത്തു. പ്രത്യേകം രൂപകൽപ്പന ചെയ്ത ബെൽറ്റിൽ മെഴുക് രൂപത്തിലാണ് സ്വർണ്ണം കടത്തിയത്. സ്വർണ്ണ വേട്ട തുടരുന്ന സാഹചര്യത്തിൽ പരിശോധനകൾ കർശനമാക്കുമെന്ന് കസ്റ്റംസ് അറിയിച്ചു. എല്ലാ യാത്രക്കാരെയും പ്രത്യേകം പരിശോധനയ്ക്ക് വിധേയമാക്കും.
Comments