ചെന്നൈ: തമിഴ്‌നാട്ടിലെ ക്ഷേത്രത്തിൽ ബന്ധിയാക്കിയ ആനയുടെ ആരോഗ്യനില പരിശോധിക്കാൻ അനുമതി നൽകി ഗുവാഹട്ടി ഹൈക്കോടതി. അസമിൽ നിന്നുള്ള പിടിയാന ജയ്മല്യത എന്ന ജോയ്മാലയെയാണ് തമിഴ്‌നാട്ടിലെ ശ്രീവില്ലിപുത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ കെട്ടിയിട്ടിരിക്കുന്നത്. അസം സർക്കാർ സമർപ്പിച്ച് റിട്ട് ഹർജിയിലാണ് കോടതി ഉത്തരവിട്ടത്.
ക്ഷേത്രത്തിൽ ആനയോട് വളരെ ക്രൂരമായി പെരുമാറുന്നതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് സംഭവം റിപ്പോർട്ട് ചെയ്തു. പിന്നാലെ ആനയുടെ അവസ്ഥ പരിശോധിക്കാൻ അസം സർക്കാർ ഒരു സംഘത്തെ തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞ 3-ാം തിയതി മുതൽ അസം സംഘം പ്രദേശത്തുണ്ടെങ്കിലും ക്ഷേത്രത്തിലേക്ക് ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ല.
അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, പ്രശസ്ത മൃഗഡോക്ടറും ആന വിദഗ്ധനുമായ പത്മശ്രീ ഡോ കുശാൽ ശർമ്മ എന്നിവരാണ് സംഘത്തിലുളളത്.ആനയുടെ ആരോഗ്യനില പരിശോധിക്കുന്നതിനായി പോലീസ് സംരക്ഷണത്തിലാകും തമിഴ്‌നാട്ടിലെത്തുകയെന്ന് അസം അഡ്വക്കേറ്റ് ജനറൽ ദേവജിത് സൈകിയ പറഞ്ഞു.
Comments