കൊച്ചി: ആഗോള സമുദ്രതീര ശുചീകരണ യഞ്ജ പരിപാടി വൻ ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധ നേടി. കേരളമൊട്ടാകെ നൂറിലേറെ പ്രദേശത്ത് നടന്ന പരിപാടിയിൽ 12,000 അധികം സന്നദ്ധ പ്രവർത്തകരും വിദ്യാർത്ഥികളും സേനാംഗങ്ങളും തീര ശുചീകരണത്തിൽ കൈകോർത്തു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ തീരമേഖലയിലും നടന്ന പരിപാടികൾ പ്രമുഖരുടെ സാന്നിദ്ധ്യംകൊണ്ട് മതസ്ഥാപനങ്ങളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധ നേടി.
കൊല്ലത്ത് അമൃതാനന്ദമയീ മഠം പ്രതിനിധികളും, തിരുവനന്തപുരത്തും കൊല്ലത്തും തൃശൂരും ക്രൈസ്തവ മതമേലധ്യക്ഷന്മാരും സജീവമായി ശുചീകരണ പരിപാടികളിൽ പങ്കെടുത്തു. കേരളത്തിൽ ബേപ്പൂർ, കുഴിപ്പള്ളി, ഫോർട്ടുകൊച്ചി, പുതുവൈപ്പിൻ, അഴീക്കൽ, കോവളം ബീച്ചുകളിൽ കോസ്റ്റ് ഗാർഡ് നേരിട്ട് പരിപാടികൾക്ക് നേതൃത്വം കൊടുത്തപ്പോൾ കേരളം മുഴവനും പൊതുസമൂഹത്തെ തീരത്തിറക്കി പരിസ്ഥിതി സംരക്ഷണ സമിതിയും മത്സ്യപ്രവർത്തക സംഘവും ജനകീയ പരിസ്ഥിതി ബോധവൽക്കരണത്തിനാണ് തുടക്കം കുറിച്ചത്.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എറണാകുളത്ത് കുഴിപ്പള്ളിയിൽ ശുചീകരണ യജ്ഞത്തിന് പങ്കാളിയായി കേന്ദ്രസർക്കാറിന്റെ ആഹ്വാനത്തെ എടുത്തു പറഞ്ഞു. കൊച്ചി യിൽ സീമാ ജാഗരൺ മഞ്ച് അഖിലേന്ത്യാ സംഘടനാ സെക്രട്ടറി എ.ഗോപാലകൃഷ്ണൻ ശുചീ കരണത്തിന് നേതൃത്വം നൽകി. തിരുവനന്തപുരത്ത് ക്ലീൻ കോസ്റ്റ് കമ്മിറ്റി ചെയർമാൻ ഡോ. ഫൈസൽഖാൻ, വർക്കിംഗ് ചെയർമാൻ ഡോ.സുഭാഷ് ചന്ദ്രബോസ്, ജനറൽ കൺവീനർ സേതുനാഥ് മലയാലപ്പുഴ എന്നിവർ നേതൃത്വം നൽകി. കൊല്ലം ബീച്ചിൽ നടന്ന പരിപാടി യുടെ ഉദ്ഘാടനം ലാറ്റിൻ കത്തോലിക്ക സഭയുടെ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി നിർവ്വഹിച്ചു. ആലപ്പുഴ രൂപത ബിസിസി ഡയറക്ടർ ഫാദർ.ജോൺസൻ പുത്തൻവീട്ടിലും തലശ്ശേരി അതിരൂപത ഫിനാൻസ് ഓഫീസർ ഡോ.ജോസഫ് കാക്കരമറ്റത്തിലും ശുചീകരണ യജ്ഞത്തിൽ സന്ദേശം നൽകി.
വിവിധ കോളേജുകളിൽ നിന്നും എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആന്റ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡനറ്റ്സ്, സേവാഭാരതി, ഹരിതകർമ്മസേന, ക്യാമ്പസുകളിലെ ഭൂമിത്ര സേന എന്നിവയിലെ അംഗങ്ങളായ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനത്തിൽ ഏവർക്കും ആവേശം നൽകി മുൻപന്തിയിൽ നിന്നു.
100ലേറെ കേന്ദ്രങ്ങളിലായി ശരാശരി രണ്ടര മുതൽ മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ശുചീകരണം സാദ്ധ്യമായത്. കേരളത്തിലെ സമുദ്രതീരങ്ങൾ എത്ര മാത്രം മലിനമാണെന്ന് തെളിയിക്കുന്നതായി ഇത്തവണത്തെ ശുചീകരണമെന്ന് പരിസ്ഥിതി സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. മൂന്ന് മണിക്കൂർ മാത്രം ശുചീകരണം നടന്നിട്ടുപോലും വൻ തോതിൽ പോളിത്തീൻ, ചില്ലുകുപ്പികൾ, ചെരുപ്പ്, തുകൽബാഗ്, മറ്റ് അവശിഷ്ടങ്ങൾ എന്നിവയാണ് തീരത്തു നിന്ന് ശേഖരിച്ചത്. പഞ്ചായത്തുകളും കോർപ്പറേഷനുകളും നിത്യേന മാലിന്യം ശേഖരിക്കാത്തതിന്റെ പ്രശ്നങ്ങളും പ്രകടമായി. കടലിലേയ്ക്ക് എത്തുന്ന എല്ലാ ജലാശയങ്ങളും വൻതോതിൽ മാലിന്യത്തെ പുറന്തള്ളുന്നുവെന്ന നേർക്കാഴ്ച പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളുടേയും കണ്ണ് തുറപ്പിക്കുന്നതായി. കടലിൽ മാത്രമല്ല ഒരു പ്രദേശത്തും ഭൂമിയ്ക്ക് സർവ്വനാശം വിതയ്ക്കുന്ന പോളിത്തീൻ വസ്തുക്കൾ ഉപയോഗിക്കുന്നതിൽ പരമാവധി നിയന്ത്രണം വരുത്തുമെന്നും സ്വയം മാതൃകയാകുമെന്നും പ്രതിജ്ഞ ചെയ്താണ് വിദ്യാർത്ഥികളും സന്നദ്ധ പ്രവർത്തകരും മടങ്ങിയത്.
Comments