തിരുവനന്തപുരം: സംസ്ഥാനത്ത് മുസ്ലീങ്ങൾക്ക് പൊതുശ്മശാനങ്ങൾ വേണമെന്ന് ന്യൂനപക്ഷ കമ്മീഷൻ. മുസ്ലീങ്ങൾക്ക് മതാചാരപ്രകാരമുള്ള ശവ സംസ്‌കാരത്തിന് സ്ഥലപരിമിതി നേരിടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷൻ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
സംസ്ഥാനത്ത് മുസ്ലീം വിഭാഗങ്ങൾക്ക് പതിനായിരത്തിലേറെ പള്ളികളുണ്ട്. ഇവയ്‌ക്കാകെ 299 ഖബറിസ്ഥാനുകളാണ് ഉള്ളത്. ഇവ 50 വർഷത്തിലധികം പഴക്കമുള്ളതാണ്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ സ്ഥലപരിമിതി രൂക്ഷമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്ഥലപരിമിതി നേരിടുന്ന ജില്ലകളിൽ ഒരിടത്തെങ്കിലും ജനവാസമേഖലയല്ലാത്തിടത്ത് പൊതുശ്മശാനമൊരുക്കി, അതിൽ മുസ്ലീം മതാചാരമനുസരിച്ച് സംസ്‌കാരച്ചടങ്ങിന് പ്രത്യേക സൗകര്യമൊരുക്കണമെന്നാണ് സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്.
മുസ്ലീം സമുദായം ശവസംസ്‌കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കേരള സർവകലാശാല സോഷ്യോളജി വിഭാഗമാണ് പഠനം നടത്തിയത്. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ പി കെ ഹനീഫയാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചത്.
വികസന പദ്ധതികൾക്കും മറ്റും ഖബറിസ്ഥാനുകളുടെ ഭൂമി ഏറ്റെടുക്കുമ്പോൾ പകരം ഭൂമി സർക്കാർ കണ്ടെത്തി നൽകണം. നഷ്ടപരിഹാരത്തുകയ്‌ക്ക് തുല്യമായ രീതിയിൽ മസ്ജിദിന് 15 കിലോമീറ്ററിനുള്ളിൽ ജനബാഹുല്യം കുറഞ്ഞ പ്രദേശത്ത് ഭൂമി നൽകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു. മസ്ജിദ് കമ്മിറ്റികളോ, മുസ്ലീം സന്നദ്ധ സംഘടനകളോ ജനവാസ മേഖലയിൽ നിന്ന് മാറി ശ്മശാനത്തിന് ഭൂമി കണ്ടെത്തിയാൽ അത് ഏറ്റെടുത്തു നൽകാൻ സർക്കാർ തയ്യാറാകണമെന്നും കമ്മീഷൻ ശുപാർശയിൽ പറയുന്നു.















