കണ്ണൂർ: കാർഷിക മേഖലയിൽ സംസ്ഥാനം നേരിടുന്നത് ഗുരുതര പ്രതിസന്ധിയെന്ന് കർഷക മോർച്ച. ഈ സാഹചര്യത്തിൽ, കഴിഞ്ഞ കാലങ്ങളിൽ ഭരണം നടത്തിയിരുന്ന മുന്നണികൾക്കെതിരെയും പ്രത്യേകിച്ച് ഇപ്പോൾ അധികാരത്തിലിരിക്കുന്ന ഇടത് സർക്കാരിനെതിരെയും കുറ്റപത്രം തയ്യാറാക്കി പ്രക്ഷോഭ പരിപാടികൾക്ക് രൂപം കൊടുക്കാൻ കണ്ണൂരിൽ ചേർന്ന കർഷക മോർച്ച സംസ്ഥാന സമിതി യോഗം തീരുമാനിച്ചു.
കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബർ 15 മുതൽ പ്രാദേശിക തലങ്ങളിൽ കർഷക സമ്മേളനങ്ങൾ സംഘടിപ്പിക്കും. കേരളത്തിലെ കാർഷിക മേഖലയിൽ സമഗ്രമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് കാർഷിക സെമിനാറുകൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഗാന്ധി ജയന്തി വരെ പൊതുസ്ഥലങ്ങൾ ശുചീകരിക്കുക, വൃക്ഷത്തെ നട്ടുപിടിപ്പിക്കുക, മഴക്കുഴി നിർമ്മാണം, ഖാദിയുടെ പ്രചാരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കും.
ഖാദി പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ നിർവ്വഹിച്ചു. കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ഗണേശൻ, കർഷക മോർച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജയസൂര്യൻ, ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ്, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി, കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അജിഘോഷ്, കെ ടി വിപിൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഇ കൃഷ്ണൻ സ്വാഗതവും ജില്ലാ സെക്രട്ടറി സുധീർ ബാബു നന്ദിയും പറഞ്ഞു.
Comments