ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി മുംബൈയിലെ പ്രത്യേക കോടതി. പതിനാലു ദിവസത്തേയ്‌ക്കാണ് കാലവധി നീട്ടി നൽകിയത്. കേസിൽ പ്രതി ചേർക്കപ്പെട്ടത് സംബന്ധിച്ച അനുബന്ധ കുറ്റപത്രവും കോടതി പരിഗണിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് റാവത്തിനെതിരെ കേസ്സെടുത്തിരിക്കുന്നത്. പത്ര ചൗൾ ഭൂമി കുഭകോണ കേസിൽ ഓഗസ്റ്റ് ഒന്നിനാണ് ഇഡി റാവത്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് ഇയാളെ പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 1,034 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ടാണ് ഇഡി അറസ്റ്റ് ചെയ്തത്.
ജൂലൈ 31-നായിരുന്നു ഇയാളുടെ മുംബൈയിലെ വസതിയിൽ ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡിൽ 11.50 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. തുടർന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റാവത്തിനെ അറസ്റ്റ് ചെയ്തത്. രാഷ്‌ട്രീയപരമായ നീക്കമാണ് തനിക്കെതിരെ ഉണ്ടായതെന്നും ദുരുദ്ദേശ്യത്തിൽ തന്നെ കുടുക്കുകയായിരുന്നുവെന്നും റാവത്ത് അഭിപ്രായപ്പെട്ടിരുന്നു.എന്നാൽ പ്രതിയുടെ വാദങ്ങൾ ഇഡി തള്ളിയിരുന്നു.
Comments