ബംഗളൂരു ; വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹർജി നൽകിയത് മതതീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സ്വാധീനത്തെ തുടർന്നാണെന്ന് കർണാടക സർക്കാർ. ഹിജാബ് വിഷയത്തിൽ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞു. എല്ലാ വിദ്യാർത്ഥികളും യൂണിഫോം നിർബന്ധമാക്കണമെന്നാണ് സർക്കാർ ഉത്തരവ് എന്നും ഇത് നിഷ്പക്ഷമാണെന്നും സർക്കാര് കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, സുധാൻശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കർണാടക സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. ഹിജാബ് നിർബന്ധമായും ധരിക്കാനും പ്രശ്‌നങ്ങളുണ്ടാക്കാനും പോപ്പുലർ ഫ്രണ്ട് പ്രചാരണം നടത്തിയെന്നും സർക്കാർ വ്യക്തമാക്കി.
2013 മാർച്ച് 29 ന് ഉഡുപ്പിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്സിറ്റി ഗേൾസ് കോളേജിൽ യൂണിഫോം ധരിക്കണമെന്ന പ്രമേയം പാസാക്കി. ഇതിൽ ഹിജാബ് ഉൾപ്പെടുത്തിയിരുന്നില്ല. തുടർന്ന് എല്ലാ വിദ്യാർത്ഥികളും യൂണിഫോം ധരിച്ചാണ് കോളേജിലെത്തിയത്. 2021-ൽ കോളേജിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾ ആദ്യഘട്ടത്തിൽ ഈ നിയമങ്ങൾ അനുസരിച്ചിരുന്നു.
2022 ൽ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടന സോഷ്യൽ മീഡിയയിൽ ഒരു പ്രസ്ഥാനം ആരംഭിച്ചു. ജനങ്ങളുടെ മതവികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് പ്രക്ഷോഭം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരത് ആരംഭിച്ചത് എന്ന് തുഷാർ മേത്ത കോടതിയെ അറിയിച്ചു.
ഇത് ഹിജാബ് ധരിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളുടെ പ്രവൃത്തിയല്ല. അവരും ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഈ വിദ്യാർത്ഥികൾ പോപ്പുലർ ഫ്രണ്ടിന്റെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നത് എന്നും സോളിസിറ്റർ ജനറൽ കോടതിയിൽ പറഞ്ഞു.
Comments