ന്യൂഡൽഹി: പി എം കെയർ ഫണ്ടിന്റെ ട്രസ്റ്റിയായി പുതിയ ആളുകളെ തിരഞ്ഞെടുത്തു. ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഉൾപ്പെടെ മൂന്ന് പ്രമുഖ വ്യക്തികളെയാണ് പിഎം കെയർ ഫണ്ടിന്റെ ട്രസ്റ്റികളായി തിരഞ്ഞെടുത്തത്. മുൻ സുപ്രീം കോടതി ജഡ്ജി കെ ടി തോമസ്, മുൻ ലോക്‌സഭാ സ്പീക്കർ കരിയ മുണ്ട എന്നിവരാണ് പുതിയതായി തിരഞ്ഞെവടുക്കപ്പെട്ടവർ.
ഇവരെ കൂടാതെ ട്രസ്റ്റിന്റെ ഉപദേശക സമിതിയിലേക്ക് മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ രാജീവ് മെഹ്‌റിഷി, മുൻ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്‌സൺ സുധാ മൂർത്തി, ടീച്ച് ഫോർ ഇന്ത്യ സഹസ്ഥാപകൻ ആനന്ദ് ഷാ എന്നിവരെയും നിയമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പുതുതായി നിയമിതരായ ട്രസ്റ്റികളുടെയും ഉപദേശകരുടെയും കൂട്ടായ പരിശ്രമം പിഎം കെയർ ഫണ്ടിന്റെ പ്രവർത്തനത്തിന് കൂടുതൽ വളർച്ച കൈവരിക്കാൻ സാധിക്കും. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച് പരിചയമുള്ള ഇവരുടെ വിശാലമായ ചിന്താഗതിയും , കാഴ്ചപ്പാടുകളും ട്രസ്റ്റിന് ഏറെ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.
ഇവരുടെ പൊതുപ്രവർത്തന മേഖലയിലെ അനുഭവവും, പരിചയവും മൂലം ട്രസ്റ്റിന് കൂടുതൽ പണം സമാഹരിക്കാൻ കഴിയും. കുട്ടികൾക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 4345 കുട്ടികൾക്ക് ട്രസ്റ്റ് സഹായം നൽകുന്നുണ്ട്. കൂടാതെ പുതിയതായി തുടങ്ങാൻ തീരുമാനിച്ച സംരംഭങ്ങളെ കുറിച്ചുള്ള ചർച്ചകളും നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Comments