ന്യൂഡൽഹി: വിദേശയാത്രയ്‌ക്കായ് കോടതി നിർദ്ദേശിച്ച വ്യവസ്ഥകൾ ലംഘിച്ചതിന് വ്യവസായി റോബർട്ട് വാദ്രക്കെതിരായ കേസിൽ ഡൽഹി കോടതി നാളെ വിധി പറയും. വിദേശയാത്ര വ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് റോബർട്ട് വാദ്രയുടെ സ്ഥിരനിക്ഷേപം കണ്ടുകെട്ടാൻ അനുവാദം നൽകണമെന്നാണ് കോടതിയിൽ എൻഫോഴ്സ്മെൻറ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേ സമയം ഇഡിയുടെ ഹർജിയിൽ വാദ്ര കോടതിയിൽ നിരുപാധികം മാപ്പു പറഞ്ഞിട്ടുണ്ട്. തനിക്ക് അബദ്ധവശാൽ തെറ്റ് പറ്റിയതാണെന്നും യാത്രയ്‌ക്ക് അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിൽ ദുബായിലേക്ക് എന്നതിന് പകരം ദുബായ് വഴി എന്നെഴുതിപോയതാണെന്നുമാണ് വാദ്ര സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. ഇഡി ഫയൽ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിലവിൽ കർശന ഉപാധികളോടെ ജാമ്യത്തിലാണ് വാദ്ര.
യുഎഇ വഴി യുകെയിലേക്ക് യാത്ര ചെയ്യാൻ കോടതി കഴിഞ്ഞ മാസം വാദ്രയ്‌ക്ക് അനുവാദം നൽകിയിരുന്നു . എന്നാൽ ജാമ്യവ്യവസ്ഥയിൽ കോടതി വാദ്രയ്‌ക്ക് വിദേശ യാത്രയ്‌ക്ക് നിബന്ധനകൾ നൽകിയിട്ടുണ്ട്. ഈ നിബന്ധനകളും വ്യവസ്ഥകളും ലംഘിച്ചാണ് വാദ്ര വിദേശ യാത്ര നടത്തിയതെന്നാണ് ഇഡി കണ്ടെത്തൽ. ഇക്കാര്യത്തിൽ കോടതിയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സെഷൻസ് കോടതിയാണ് യുഎഇ, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങൾ വഴി യുകെയിലേക്ക് പോകാൻ വാദ്രയ്‌ക്ക് അനുവാദം നൽകിയത്. നാലാഴ്ചത്തേക്കായിരുന്നു വിദേശ യാത്ര.
എന്നാൽ യുകെയിലേക്കുള്ള യാത്രയ്‌ക്കിടെ വാദ്ര ദുബായിൽ താമസിച്ചു. ആരോഗ്യകാരണങ്ങളാലാണ് ദുബായിൽ താമച്ചതെന്നാണ് വാദ്ര നൽകിയ വിശദീകരണം. ആരോഗ്യകാരണങ്ങളാൽ ദുബായിൽ ഇറങ്ങാൻ താൻ നിർബന്ധിതനായെന്നാണ് വാദ്ര സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇക്കാര്യം വിശ്വസനീയമല്ലെന്നാണ് കോടതിയുടെ വാക്കാലുള്ള വെളിപ്പെടുത്തൽ.
വാദ്രയുടെ വിശദീകരണത്തിൽ പ്രത്യേക ജഡ്ജി നീലോഫർ ആബിദ പർവീൺ അതൃപ്തി പ്രകടിപ്പിച്ചു. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ സ്ഥിരനിക്ഷേപം കണ്ടുകെട്ടാമെന്നാണ് കോടതി നിർദ്ദേശം. ആഗസ്റ്റ് 12നാണ് വിദേശയാത്രയ്‌ക്ക് വാദ്ര അനുമതി തേടിയത്.ആഗസ്റ്റ് 25 മുതൽ 29 വരെ ദുബായിൽ തങ്ങി. ആഗസ്റ്റ് 29ന് ലണ്ടിനിലേക്ക് യാത്ര തിരിച്ചെന്നാണ് യാത്രാ രേഖകളിൽ വ്യക്തമാക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
” യു.കെ.യിലേക്ക് യാത്ര ചെയ്യുമ്പോൾ ആരോഗ്യകാരണങ്ങളാൽ യു.എ.ഇ.യിൽ തന്നെ തുടരാൻ അപേക്ഷകൻ നിർബന്ധിതനായി എന്ന സ്ഥിരീകരണം അംഗീകരിക്കാൻ കഴിയില്ല. ഓഗസ്റ്റ് 22-ന് സമർപ്പിച്ച യാത്രാ വിവരണവും യാത്രാ ടിക്കറ്റിന്റെ പകർപ്പും സൂചിപ്പിക്കുന്നത് ആഗസ്റ്റ് 25 മുതൽ 28 വരെ ദുബായിൽ താമസിച്ച് ഓഗസ്റ്റ് 29-ന് ലണ്ടനിലേക്ക് പോകാനാണ് വാദ്ര ഉദ്ദേശിച്ചിരുന്നതെന്നാണ്. ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ഇടത് കാലിൽ വേദനയുള്ളതിനാൽ ദീർഘദൂര വിമാനങ്ങൾക്കിടയിൽ ശരിയായ വിശ്രമം എടുക്കാൻ ഡോക്ടർ ഉപദേശിച്ചിരുന്നു. ഇതിനാലാണ് തുടർ യാത്ര ആരംഭിക്കുന്നതിന് മുമ്പ് താൻ യുഎഇയിൽ താമസിച്ചതെന്നാണ് വാദ്ര സത്യവാങ്മൂലത്തിൽ പറയുന്നത്.
Comments