അഹമ്മദാബാദ്: പരിസ്ഥിതി മന്ത്രിമാരുടെ ദേശീയ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്തിൽ നർമദ ജില്ലയിലെ ഏകതാ നഗറിൽ നടക്കുന്ന സമ്മേളനം വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്. ഇന്നും നാളെയുമായിട്ടാണ് സമ്മേളനം നടക്കുന്നത്. .
കാലാവസ്ഥാ വ്യതിയാനം, പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യൽ, വന്യജീവി, വന പരിപാലനം തുടങ്ങി വിവിധ വിഷയങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് സമ്മേളനം നടക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സഹകരണത്തിന്റെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കുന്നതിനുള്ള സംസ്ഥാന പ്രവർത്തന പദ്ധതികൾ, പ്ലാസ്റ്റിക് മലിനീകരണം ഇല്ലാതാക്കൽ തുടങ്ങിയ വിഷയങ്ങളിൽ മികച്ച നയങ്ങൾ രൂപീകരിക്കുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കിടയിൽ കൂടുതൽ സഹകരണം സൃഷ്ടിക്കുന്നതിനുമാണ് സമ്മേളനം വിളിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
നാശം സംഭവിച്ച പ്രദേശങ്ങൾ തിരിച്ചു പിടിക്കുന്നതിനും വന്യജീവി സംരക്ഷണത്തിനും സമ്മേളനത്തിൽ പ്രത്യേക ഊന്നൽ നൽകും. വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള സംസ്ഥാന പ്രവർത്തന പദ്ധതികളടക്കം വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. പരിവേഷ് (സംയോജിത ഗ്രീൻ ക്ലിയറൻസുകൾക്കുള്ള ഏകജാലക സംവിധാനം), വനപരിപാലനം, മലിനീകരണം തടയലും നിയന്ത്രണവും, വന്യജീവി പരിപാലനം, പ്ലാസ്റ്റിക്, മാലിന്യ സംസ്കരണം എന്നിവയായിരിക്കും ചർച്ച ചെയ്യുന്ന മറ്റ് വിഷയങ്ങളെന്നും പ്രസ്താവനയിൽ പറയുന്നു.
Comments