കൊച്ചി: വെള്ളിയാഴ്ചത്തെ ഹർത്താലിൽ കെഎസ്ആർടിസിയ്ക്കുണ്ടായ നഷ്ടം അക്രമികളിൽ നിന്ന് തന്നെ ഈടാക്കണമെന്ന് ഹൈക്കോടതി. ബസുകൾ നന്നാക്കാനുള്ള ചിലവുകൾക്ക് പുറമെ, സർവീസ് മുടങ്ങിയതിനെത്തുടർന്നുണ്ടായ വരുമാന നഷ്ടവും അക്രമികളിൽ നിന്നും ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവിട്ടത്.
ഹർത്താൽ നിയമവിരുദ്ധമായി നേരത്തെ തന്നെ കോടതി പ്രഖ്യാപിച്ചതാണ്. അത്തരത്തിൽ നിയമവിരുദ്ധമായ നടപടിയുടെ ഭാഗമായി ഉണ്ടായിട്ടുള്ള അക്രമസംഭവങ്ങളുടെ ഉത്തരവാദിത്വം സമരം ആഹ്വാനം ചെയ്തവർക്ക് തന്നെയാണ്. അത് നേരത്തെ തന്നെ കോടതികൾ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ശക്തമായ നടപടി ഹൈക്കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തവിൽ വ്യക്തമാക്കി.
ഷെഡ്യൂൾ മുടങ്ങിയതും പരുക്കേറ്റ ജീവനക്കാരുടെ ചികിത്സ ചെലവുൾപ്പെടെയുള്ള കണക്കുകളും അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹെൽമറ്റ് വെച്ച് ബസ് ഓടിക്കുന്ന ഡ്രൈവർമാരുടെ അവസ്ഥ ദുഃഖകരമെന്നും കോടതി പറഞ്ഞു. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ആഭ്യന്തര സെക്രട്ടറിയോടും ഹൈക്കോടതി റിപ്പോർട്ട് തേടി.
കഴിഞ്ഞ ദിവസം പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറിയത്. വിവിധ ജില്ലകളിൽ നടന്ന അക്രമ സംഭവങ്ങളിൽ കെഎസ്ആർടിസി ബസുകൾ ആക്രമിക്കപ്പെട്ടു. ജീവനക്കാർക്കും പരിക്കേറ്റു.
ഹർത്താലിൽ കെഎസ്ആർടിസി ബസുകൾ തകർന്നു.സൗത്ത് സൗത്ത് സോണിൽ 30,സെൻട്രൽ സോണിൽ 25,നോർത്ത് സോണിൽ 15 ബസ്സുകളുമാണ് കല്ലേറിൽ തകർത്തത്. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് സംസ്ഥാന സർക്കാർ കണക്കാക്കുന്നത്. 11 കെഎസ്ആർടിസി ജീവനക്കാർക്ക് കല്ലേറിൽ പരിക്കേറ്റിരുന്നു.
Comments