ന്യൂഡൽഹി : കൊളോണിയൽ ഭരണത്തിന്റെ ഇരുണ്ട കാലഘട്ടങ്ങളിൽ നിന്ന് ഭാരതം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി കുതിച്ചുയർന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.ഇന്ത്യയും ഐക്യരാഷ്‌ട്രസഭയും സംയുക്തമായി സംഘടിപ്പിച്ച ‘ഇന്ത്യ@75’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊറോണ മഹാമാരിക്കെതിരായി പൊരുതാൻ ഭാരതം വഹിച്ച നിർണ്ണായകമായ നേതൃത്വത്തെ ലോകരാജ്യങ്ങൾ പ്രശംസിച്ചു.
”ലോകത്തിലെ നാലിലൊന്ന് സമ്പത്ത് ഭാരതത്തിലായിരുന്നു. പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലമായപ്പോൾ കൊളോണിയൽ ശക്തികൾ സമ്പത്തെല്ലാം ഊറ്റിയെടുത്ത് ഭാരതത്തെ ഏറ്റവും ദരിദ്രരാഷ്‌ട്രമാക്കി മാറ്റി. എന്നാൽ ഇതാ സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തി അഞ്ചാം വാർഷികത്തിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം അഭിമാനത്തോടെ നിവർന്നു നിൽക്കുന്നു,”വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
‘ഭാരതവും ഐക്യരാഷ്‌ട്ര സഭയുമായുള്ള ബന്ധം സുദൃഢമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഭൂമിയുടെ ശോഭനമായ ഭാവിക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഐക്യരാഷ്‌ട്ര സഭയുടെ ലക്ഷ്യങ്ങളിൽ ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്. ലോകം മുഴുവൻ ഒരു കുടുംബമാണെന്നാണ് ഭാരതത്തിന്റെ സങ്കല്പം,’ ജയശങ്കർ പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ഈ എഴുപത്തി അഞ്ചാം വർഷത്തിൽ ഭാരതം ഏറെ ഉത്സാഹത്തോടെ വളരെ ശക്തമായി ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചു നിന്ന് മുന്നോട്ടു കുതിക്കുകയാണ്. ആരും പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ മൂലധന നിക്ഷേപം നടത്തിയത് രാജ്യത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. 400 ദശലക്ഷം മനുഷ്യർക്കാണ് സ്ഥിരമായി ഭക്ഷണം എത്തിക്കുന്നത്. ഇരുന്നൂറു കോടിയിലധികം വാക്സിനേഷനാണ് ഓരോ വർഷവും നടത്തുന്നത്.
ഡിജിററൽ സാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റമാണ് തീർച്ചയായും അതിനു പിന്നിലെ രഹസ്യമെന്നും ജയശങ്കർ ആവർത്തിച്ചു.സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുന്നിൽ നിർത്തി ലോകം മുഴുവനുമുള്ള ജ്ഞാനശക്തിയെ ഒരുമിച്ച് നിർത്തിയാൽ ഐക്യരാഷ്‌ട്രസഭയ്‌ക്ക് ഇതിലും വലിയ കരുത്താവാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു , ജയശങ്കർ വ്യക്തമാക്കി.
Comments