പത്തനംതിട്ട : ജില്ലയിൽ ഹർത്താൽ ദിനത്തിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ രണ്ട് പോപ്പുലർ ഫ്രണ്ട് അക്രമികൾ അറസ്റ്റിൽ.കുലശേഖരപതി സ്വദേശികളായ അനസ്, ഷെഫീക്ക് എന്നിവരാണ് അറസ്റ്റിലായത്.കോടതി വിധി ലംഘിച്ച് ഹർത്താൽ നടത്തിയതിനും ബസുകൾക്ക് നേരെ കല്ലെറിഞ്ഞതിനുമായി ജില്ലയിൽ 75 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വരും ദിനങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പോലീസ് അറിയിച്ചു. 20 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കായംകുളം വള്ളികുന്നത്ത് കെഎസ്ആർടിസി ബസ് തകർത്ത അക്രമികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു . നൂറനാട് പതുപ്പള്ളിക്കുന്നം മുഹമ്മദ് അസ്ലം(23), താമരക്കുളം നെടുംപുറത്ത് വിളയിൽ അൻവർ( 21 ) എന്നീ പോപ്പുലർ ഫ്രണ്ട് അക്രമികളെയാണ് പോലീസ് പിടികൂടിയത്.കായംകുളത്തു നിന്നും അടൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി വേണാട് ബസാണ് ഇവർ അക്രമിച്ചത്.സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അക്രണം നടത്തിയ പോപ്പുലർ ഫ്രണ്ടുകാരെ പോലീസ് തിരിച്ചറിഞ്ഞത്.
പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾ തകർന്നുവെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞു. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. ഹർത്താലിനിടെ തകർന്നവയിൽ ലോ ഫ്ലോർ എസി ബസും കെ-സ്വിഫ്റ്റ് ബസുകളും ഉൾപ്പെടുന്നു. 11 കെഎസ്ആർടിസി ജീവനക്കാർക്കും കല്ലേറിൽ പരുക്കേറ്റിരുന്നു.
Comments