ഗുവാഹട്ടി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ഏജൻസികൾ ഉൾപ്പെടെ അന്വേഷണം നടത്തുന്ന സാഹചര്യത്തിൽ അസമിലെ പി എഫ് ഐ ഓഫീസുകളിൽ പോലീസ് റെയ്ഡ് നടത്തി. സംസ്ഥാനത്ത് പോപുലർ ഫ്രണ്ടുകാർ നിരവധി ഭീകരവാദ കേസുകളിൽ പ്രതിയാക്കപ്പെട്ടിട്ടുണ്ട്. ഇതിനെതിരെയാണ് പോലീസിന്റെ പ്രത്യേക വിഭാഗത്തിന്റെ ഓപ്പറേഷൻ നടന്നത്. തുടർന്ന് നേതാക്കളുൾപ്പടെ നിരവധി പേർ മുങ്ങിയെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചു.
പോപ്പുലർ ഫ്രണ്ടിന്റെ നിരവധി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും നിർണായക രേഖകൾ കണ്ടെത്തിയെന്നും എഡിജിപി ഹിരൻ നാഥ് പറഞ്ഞു. വിവിധ ജില്ലകളിലായി നടന്ന മിന്നൽ പരിശോധനയിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. കാംരൂപ് ജില്ലയിലെ നാഗർബേര ഏരിയയിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പിടികൂടിയതായി എസ് പി ഹിതേഷ് സി എച്ച് റോയ് സൂചിപ്പിച്ചു.
സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ നിന്നുമായി കഴിഞ്ഞ ദിവസം 11 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ഇതിൽ ഒരാളെ കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. രാജ്യത്ത് ഭീകരവാദ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനത്തെ പിഴുതെറിയുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 106 പി എഫ് ഐ പ്രവർത്തകരെ എൻ ഐ എ പിടികൂടി.
ചോദ്യം ചെയ്യലിൽ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. നിരോധിത ഭീകര സംഘടനയായ മുസ്ലിം ബ്രദർഹുഡുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നെന്നും ആർ എസ് എസ് ആസ്ഥാനം ഉൾപ്പെടെ തകർക്കാൻ ഇവർ പദ്ധതി ഇട്ടിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു. രാജ്യത്ത് പോപ്പുലർ ഫ്രണ്ടുകാരുടെ രാജ്യവിരുദ്ധ പ്രവർത്തനങ്ങളെ വേരോടെ പിഴുതെറിയാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
Comments