തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും ആക്രമിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരായ സിഐടിയു പ്രവർത്തകരെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളി തുടരുന്നതിനിടയിൽ പ്രതികളെ വീണ്ടും ന്യായീകരിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെഎസ്ആർടിസി ജീവനക്കാർ പ്രേമനനെ മർദ്ദിച്ചിട്ടില്ലെന്നും വീഡിയോ വ്യാജമാണെന്നുമാണ് ആനത്തലവട്ടം ആനന്ദന്റെ വിശദീകരണം.
പ്രതികൾക്കെതിരെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരും രക്ഷിതാവും തമ്മിൽ ഉന്തും തള്ളും ഉണ്ടായി എന്നാൽ ക്രൂരമായ മർദ്ദനം ഉണ്ടായി എന്ന തരത്തിൽ വീഡിയോ ദൃശ്യങ്ങളിൽ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇല്ലാത്ത കാര്യങ്ങൾ തൊഴിലാളികളുടെ മേൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
പരാതിക്കാരനാണ് സ്ഥിരം പരാതിക്കാരനെന്നും സിഐടിയു പ്രവർത്തകരായ ജീവനക്കാരുടെ പേരിൽ യാതൊരു കേസുകളും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പരാമർശിച്ചു. ഇതിന് ഇടയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ജീവനക്കാരൻ ശ്രീജിത്തിനെ സ്ഥലം മാറ്റിയിരുന്നു. ഇതിന് സംഭവവുമായി ബന്ധമില്ലെന്നും ആനത്തലവട്ടം പ്രതികരിച്ചു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ശ്രീജിത്തിനെതിരെ കെഎസ്ആർടിസി ജീവനക്കാർ രംഗത്തെത്തിയിരുന്നു. മകളുടെ മുന്നിൽ വെച്ചാണോ തല്ലുന്നതെന്ന് ശ്രീജിത്ത് ചോദിക്കുന്നത് വീഡിയോയിൽ കേൾക്കുന്നുണ്ട്.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാത്തതിനാൽ പോലീസിന് വീഴ്ചപറ്റി എന്ന് പറയാൻ കഴിയില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു നൽകുന്ന വിശദീകരണം. പ്രതികളെ കെഎസ്ആർടിസി മാനേജ്‌മെന്റ് ആദ്യം തന്നെ സസ്‌പെൻഡ് ചെയ്‌തെന്നും അച്ചടക്ക നടപടിയെടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
Comments