ലിസ്‌ബെൺ: യുവേഫാ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ അവസാന നിമിഷത്തെ ഏക ഗോളിന് മറികടന്ന് സ്‌പെയിൻ സെമിയിൽ. സ്വന്തം നാട്ടിൽ കളം നിറഞ്ഞ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഗോൾ നേടാൻ സാധിച്ചില്ല. 88-ാം മിനിറ്റിലാണ് സ്‌പെയിനിന് ഗോൾ നേടാനായത്. സൂപ്പർ താരം അൽവാരോ മൊറാത്തയാണ് വിജയ ഗോൾ നേടിയത്. മികച്ച പോരാട്ടം നടത്തിയ പോർച്ചുഗലിനെ മറികടക്കാൻ ആദ്യ പകുതിയിൽ കിണഞ്ഞു പരിശ്രമിച്ചിട്ടും സ്‌പെയിന് സാധിച്ചിരുന്നില്ല. ഡാനി കാർവാജലും നിക്കോ വില്യംസും നടത്തിയ മുന്നേറ്റമാണ് ബോക്‌സിനകത്തുവെച്ച് മൊറാത്തയുടെ കാലിലേയ്‌ക്ക് പന്തെത്താൻ കാരണമായത്. ഗോളിയെ മറികടന്നാണ് മൊറാത്തയുടെ ഗോൾ വീണത്.
മികച്ച അവസരം ബോക്‌സിനുള്ളിൽ ലഭിച്ചെങ്കിലും ക്രിസ്റ്റ്യാനോയുടെ ഷോട്ട് വലയിലെത്താതെ പുറത്തേയ്‌ക്ക് പോവുകയായിരുന്നു. ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അടുത്ത വർഷം ജൂണിലാണ് സെമിഫൈനലുകൾ അരങ്ങേറുക. സ്‌പെയിനിനൊപ്പം ക്രൊയേഷ്യ, ഇറ്റലി, നെതർലാന്റ്‌സ് എന്നീ ടീമുകളും യൂറോപ്പിലെ ചാമ്പ്യൻ പട്ടത്തിനായി സെമി പോരാട്ടത്തിന് ഇറങ്ങും.
2019ൽ സ്വന്തം മണ്ണിൽ കിരീടം ചൂടിയ ടീമാണ് പോർച്ചുഗൽ. പിന്നീട് രണ്ടു വർഷമായി ഗ്രൂപ്പ് ഘട്ടം കടക്കാൻ പോർച്ചുഗലിന് ആയിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കുകയാണ്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായാണ് പോർച്ചുഗൽ സ്‌പെയിനെതിരെ ക്വാർട്ടർ കളിച്ചത്.
Comments