തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെയും, വിദ്യാർത്ഥി സംഘടനായ ക്യാംപസ് ഫ്രണ്ടിനെയും നിരോധിച്ചത് വർഷങ്ങൾ നീണ്ട സമരപോരാട്ടങ്ങളുടെ ഫലമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻ സി ടി ശ്രീഹരി. രാജ്യത്ത് ഭീകരവാദത്തെ ഊട്ടി വളർത്തുന്ന ഇവരെ നിയമം മൂലം നിരോധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംഘടനയാണ് വിദ്യാർത്ഥി പരിഷത്ത്. 2010ൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് എബിവിപി നിരവധി പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നിരോധനത്തിൽ സന്തോഷമുണ്ടെന്നും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും തകർക്കുന്നവരെ തുടച്ചു മാറ്റാൻ ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതു വലത് മുന്നണികൾ മുസ്ലിം വോട്ട് ബാങ്ക് മുന്നിൽ കണ്ട് പോപ്പുലർ ഫ്രണ്ടിനെ വെള്ളപൂശാനാണ് ശ്രമിച്ചു കൊണ്ടിരുന്നത്. മതപരിവർത്തനവും, ആസൂത്രിത കൊലപാതകങ്ങളും നടത്തി കേരളത്തെ സിറിയ ആക്കാനായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ പറഞ്ഞത് 20 വർഷത്തിനുള്ളിൽ കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കൻ ചിലർ ആസൂത്രണം ചെയ്യുന്നു എന്നാണ്. പോപ്പുലർ ഫ്രണ്ടിനെതിരെ സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചതിന്റെ ഫലമായി എബിവിപിക്ക് നഷ്ടമായത് മൂന്ന് പ്രവർത്തകരാണ്.
പോപ്പുലർ ഫ്രണ്ട് ഭീകരർ അരുംകൊല ചെയ്ത വിശാലും, സച്ചിൻ ഗോപാലും, ശ്യാമ പ്രസാദും അടക്കമുള്ള നിരവധി പേർ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ടിനെ സമൂഹത്തിൽ തുറന്ന് കാണിക്കാനാണ്. ഭീകരരുടെ ഒളിത്താവളമായി കേരളം മാറിയിരിക്കുന്നു എന്ന് ആദ്യം പറഞ്ഞത് എബിവിപി ആയിരുന്നു. ഭരണകൂടം നടത്തുന്ന പ്രീണന രാഷ്‌ട്രീയത്തിന്റെ ഫലമായി ദൈവത്തിന്റെ സ്വന്തം നാട് ഭീകരരുടെ സ്വന്തമായെന്നും അദ്ദേഹം ആവർത്തിച്ചു.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013-14 വർഷത്തിൽ എന്തിന് പോപ്പുലർ ഫ്രണ്ട് എന്ന തലക്കെട്ടോടു കൂടിയ പോസ്റ്റർ ക്യാമ്പയിൻ എബിവിപി നടത്തി. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ക്യാമ്പയിൻ പോപ്പുലർ ഫ്രണ്ടിനെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കാൻ എബിവിപിക്ക് സാധിച്ചു. മത നിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന ജോസഫ് മാഷിന്റെ കൈ വെട്ടിയ പോപ്പുലർ ഫ്രണ്ടുകാരോട് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അബ്ദുറബ്ബ് മൃദുസമീപനമാണ് സ്വീകരിച്ചത്.
ന്യുനപക്ഷ പ്രീണന രാഷ്‌ട്രീയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇടതു വലത് മുന്നണികൾ വളർത്താൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് എന്ന ഭീകരവാദ സംഘടനയെ ആണ്. അധികാരത്തിനായി എസ് ഡി പി ഐയുടെ തോളിൽ കൈ ഇടുന്ന കോൺഗ്രസ്സും, സി പി എമ്മും ഭീകരതയെ വളർത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ്. മത ഭീകരതയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിയത് എബിവിപി ഉൾപ്പെടുന്ന ദേശീയ പ്രസ്ഥാനങ്ങളായിരുന്നെന്ന് ശ്രീഹരി വ്യക്തമാക്കി.
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് 12 വർഷമായി എബിവിപി സമരം ചെയ്യുന്നു. കേരളത്തെ മത ഭീകരതയുടെ കയങ്ങളിലേക്ക് തള്ളിയിടുന്ന പോപ്പുലർ ഫ്രണ്ടിന്റെ അടിവേരറുക്കാൻ എബിവിപിക്ക് നൽകേണ്ടി വന്നത് മൂന്ന് പ്രവർത്തകരുടെ ജീവനാണ്. പോപ്പുലർ ഫ്രണ്ടിനെ മാത്രമല്ല അവരുടെ രാഷ്‌ട്രീയ മുഖമായ എസ് ഡി പി ഐയെയും നിരോധിക്കാൻ ഇലക്ഷൻ കമ്മീഷനുമായി കേന്ദ്ര സർക്കാർ ആലോചന നടത്തണം. ഭീകരവാദത്തിന്റെ വേരുകൾ അറുത്തു മാറ്റുന്നത് വരെ ഇവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് പോരാടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments