ന്യൂഡൽഹി: മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതോടെ സമാന നിലപാടുകൾ പുലർത്തുന്ന എസ്ഡിപിഐ പോലുളള സംഘടനകളുടെ ഭാവിയും തുലാസിലായിരിക്കുകയാണ്. കേരളത്തിൽ ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എസ്ഡിപിഐ നടത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിലേക്ക് നയിച്ചത്. അതുകൊണ്ടു തന്നെ നിരോധന സാദ്ധ്യത മുന്നിൽ കണ്ട് രക്ഷപെടാനുളള നീക്കങ്ങളും എസ്ഡിപിഐ ആരംഭിച്ചു.
മതേതര സംഘടനയെന്ന ലേബൽ എടുത്തണിയാനാണ് ശ്രമം. സംഘടനയ്‌ക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്നും മതേതര സംഘടനയാണെന്നും പല വിഭാഗങ്ങളിൽ നിന്നുളളവർ പ്രവർത്തകരായി ഉണ്ടെന്നും എസ്ഡിപിഐ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് തുംബെ ഒരു ദേശീയ മാദ്ധ്യമത്തോട് വിശദീകരിച്ചു.
സംഘടനയുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് ചോദിച്ചപ്പോൾ മറ്റ് പാർട്ടികളിലും ക്രിമിനലുകൾ ഉണ്ടല്ലോ എന്നായിരുന്നു മറുപടി. ലോക്‌സഭയിലെ 43 ശതമാനം അംഗങ്ങളും ക്രിമിനൽ പശ്ചാത്തലം ഉളളവരാണെന്നും ഇല്യാസ് ന്യായീകരിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്‌ട്രീയ സംഘടനയെന്ന ലേബൽ എസ്ഡിപിഐയ്‌ക്കുണ്ട്. എന്നാൽ നിരോധിച്ച സംഘടനകളുടെ പട്ടികയിൽ എസ്ഡിപിഐ ഉൾപ്പെട്ടിട്ടില്ല. പോപ്പുലർ ഫ്രണ്ട് നിരോധനത്തെ പൊതുസമൂഹം സ്വാഗതം ചെയ്തതോടെ എസ്ഡിപിഐയും ഭീതിയിലാണ്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും യാതൊരു അന്വേഷണവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഇല്യാസ് പറഞ്ഞു.
എസ്ഡിപിഐ നിരോധനത്തിന് മുന്നോടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ആഭ്യന്തരമന്ത്രാലയം സമീപിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. 2010 ഏപ്രിൽ 13 ന് തിരഞ്ഞെടുപ്പ് കമ്മീഷനിൽ എസ്ഡിപിഐ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ എസ്ഡിപിഐയെ നിരോധിക്കണമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമാണ്.
2009 ജൂൺ 21 നാണ് സംഘടന രൂപീകൃതമായത്. എന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയും അനുബന്ധ സംഘടനകളും 1860 ലെ സൊസൈറ്റീസ് ഓഫ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരമാണ് രജിസ്റ്റർ ചെയ്തിരുന്നത്.
Comments