മുംബൈ : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് രാജ്യത്ത് വർഗീയ വിഷത്തിന്റെ വിത്ത് പാകിയത് എങ്ങനെയെന്നത് സംബന്ധിച്ച് വിവരങ്ങൾ പുറത്ത്. രാജ്യത്ത് വ്യാപകമായി ആക്രമണങ്ങൾ അഴിച്ചുവിടാനും വർഗീയ കലാപങ്ങൾ നടത്താനും യുവാക്കളെയും പ്രവർത്തകരെയും പിഎഫ്‌ഐ പരിശീലിപ്പിച്ചു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എപ്പോഴും ആയുധങ്ങൾ കൈയ്യിൽ കരുതാനും തങ്ങളുടെ മതത്തിനെതിരെ സംസാരിക്കുന്നവരെ ആക്രമിക്കാനും ഇവർക്ക് നിർദ്ദേശം നൽകിയിരുന്നതായി മഹാരാഷ്‌ട്രയിലെ തീവ്രവാദ വിരുദ്ധ സംഘം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
2047 ൽ ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കി മാറ്റുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഇതിനായി സാമൂഹ്യ സേവനത്തിന്റെ മറവിൽ പൊതുസമൂഹത്തിലേക്ക് ഇറങ്ങി. സാമൂഹിക ഉന്നമനത്തിനെന്ന പേരിൽ മതപ്രഭാഷണങ്ങൾ നടത്തി. എന്നാൽ തങ്ങളുടെ മതത്തിനെതിരെ സംസാരിക്കുന്നവരെ അവർ ഇല്ലാതാക്കി. എപ്പോഴും കത്തിയോ, മൂർച്ചയുളള ആയുധങ്ങളോ, ഇഷ്ടികയോ ഇവർ കൈയ്യിൽ കരുതിയിരുന്നു. സ്വയം പ്രതിരോധത്തിന് വേണ്ടി ഇത് വീട്ടിൽ സൂക്ഷിക്കണമെന്ന നിർദ്ദേശമാണ് നേതാക്കളിൽ നിന്ന് ലഭിച്ചിരുന്നത്.
ഇന്ത്യയെ ഇസ്ലാമിക രാഷ്‌ട്രമാക്കാൻ വിദ്വേഷ പ്രചാരണം നടത്താനും വർഗീയത പ്രചരിപ്പിക്കാനും അവർ മടിച്ചില്ല. ആളുകളുടെ പ്രവർത്തന രീതി നോക്കി മനസിലാക്കുകയും വേണ്ടിവന്നാൽ അവരെ കൊലപ്പെടുത്തുകയുമാണ് സംഘടന ചെയ്തിരുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വീണ്ടെടുത്തുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധിക്കുന്നതിന് മുൻപ് നടത്തിയ റെയ്ഡുകളിലും നിർണായക വിവരങ്ങൾ ലഭിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിവരികയാണെന്നും തീവ്രവാദ വിരുദ്ധ സംഘത്തിന്റെ മേധാവി വിനീത് അഗർവാൾ കൂട്ടിച്ചേർത്തു.
Comments