അബുദാബി : ഒന്നര മണിക്കൂർ കൊണ്ട് ഒമാനിലെ സുഹാറിൽ നിന്ന് അബുദാബിയിലെത്താം. സുഹാർ തുറമുഖത്തെ യുഎഇ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കരാർ യുഎഇ ഒപ്പുവച്ചു. യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായാണ് കരാറിൽ ഒപ്പുവച്ചത്. റെയിൽവേക്കു പുറമെ വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, കാർഷികം, സാമ്പത്തികം, വാർത്താവിനിമയം തുടങ്ങി ഒട്ടേറെ മേഖലകളിലെ സഹകരണ കരാറുകളിൽ യു.എ.ഇ.യും ഒമാനും ഒപ്പുവച്ചു.
സുഹാർ തുറമുഖത്തെ യുഎഇ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന കരാറാണ് ഇതിൽ പ്രധാനപ്പെട്ടത്. പദ്ധതി യാഥാർഥ്യമാകുന്നതോടെ സുഹാറിൽ നിന്ന് 100 മിനുട്ടു കൊണ്ട് അബുദാബിയിലെത്തിച്ചേരാൻ കഴിയും.വ്യാവസായിക മേഖലയിലെ സഹകരണം, നിക്ഷേപം എന്നിവ സംബന്ധിച്ച് യു.എ.ഇ. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയവും ഒമാൻ വാണിജ്യവ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടു.യുവജന സാംസ്കാരിക മേഖലകളിൽ ബന്ധം വളർത്തുന്നതിനായി സാംസ്കാരിക യുവജനമന്ത്രാലയങ്ങളും കരാർ ഉറപ്പിച്ചു.
കൂടാതെ യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവും ഒമാൻ ഉന്നത വിദ്യാഭ്യാസ ഗവേഷണ വിഭാഗവും തമ്മിൽ വിദ്യാഭ്യാസ മേഖലയിലെ സഹകരണം ഉറപ്പിച്ചു. ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇ. ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും ഒമാനി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയവുംതമ്മിൽ ധാരണയായിട്ടുണ്ട്. ഇതിന് പുറമെ സമുദ്ര ഗതാഗത മേഖലയിലും പരസ്പര സഹകരണത്തിന് ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തി.
ഒപ്പം യു.എ.ഇ. ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ഒമാനിലെ നാഷണൽ സെന്റർ ഫോർ ഫിനാൻഷ്യൽ ഇൻഫർമേഷനും തമ്മിൽ കള്ളപ്പണം വെളുപ്പിക്കൽ, അനുബന്ധ കുറ്റകൃത്യങ്ങൾ, തീവ്രവാദത്തിന് ധനസഹായം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറുന്നതിന് മറ്റൊരുധാരണാപത്രം ഒപ്പുവച്ചു.
Comments