കീവ്; യുക്രെയ്ന്റെ നാല് മേഖലകൾ റഷ്യയോട് ഔദ്യോഗികമായി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട രേഖകളിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഒപ്പുവെച്ചു. നാല് മേഖലകൾക്കും പുതിയ തലവൻമാരെയും നിയമിച്ചു. അതേസമയം റഷ്യയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച് കൂടുതൽ ഉപരോധവുമായി യുഎസും രംഗത്തെത്തി.
ഖേർസൺ, സപറോഷിയ ഡോൺടെസ്ക്, ലുഹാൻസ്ക് എന്നീ മേഖലകളാണ് ഔദ്യോഗികമായി റഷ്യയോടൊപ്പം ചേർത്തത്. ഇവിടുത്തുകാർ ഇനി റഷ്യൻ പൗരൻമാരാണെന്ന് പുടിൻ പ്രഖ്യാപിച്ചു. അതേസമയം നിലവിലുണ്ടായിരുന്ന ഉപരോധം കൂടുതൽ കടുപ്പിച്ചാണ് യുഎസ് റഷ്യൻ നീക്കത്തോട് പ്രതികരിച്ചത്. ആയിരത്തിലധികം റഷ്യൻ പൗരൻമാർക്കും സ്ഥാപനങ്ങൾക്കും യുഎസ് ഉപരോധം ഏർപ്പെടുത്തി.
റഷ്യൻ സെൻട്രൽ ബാങ്ക് ഗവർണറും കുടുംബാംഗങ്ങളും, ദേശീയ സുരക്ഷാ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പുതിയതായി വിലക്ക് നേരിടുന്നവരിൽ ഉൾപ്പെടും. റഷ്യൻ പ്രതിരോധ ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥരും വിലക്ക് നേരിടുന്നവരിൽ ഉൾപ്പെടും.
Comments