തിരുവനന്തപുരം: കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറുമായി വാക്കേറ്റം നടത്തിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽഎയ്‌ക്കുമെതിരെ ഹർജി സമർപ്പിച്ച് കെഎസ്ആർടിസി ഡ്രൈവർ യദു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതിയിലാണ് യദു ഹർജി സമർപ്പിച്ചത്. ബസ് തടഞ്ഞു നിർത്തി സർവീസ് മുടക്കിയതിൽ മേയർക്കും ഭർത്താവിനുമെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
കഴിഞ്ഞ ദിവസം ബസ്‌കണ്ടക്ടറായ സുബിൻ നൽകിയ മൊഴിക്കെതിരെയും യദു പ്രതികരിച്ചു. കണ്ടക്ടർ മുൻ സീറ്റിൽ തന്നെയായിരുന്നു ഇരുന്നതെന്നും മേയറും സംഘവും ഓവർടേക്ക് ചെയ്ത് വരുന്നത് കണ്ടക്ടർ കാണാനുള്ള സാധ്യത കൂടുതലാണെന്നും യദു പറഞ്ഞു. മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ കണ്ടക്ടർക്ക് പങ്കുണ്ടോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബസിന്റെ പീൻസീറ്റിലാണ് ഇരുന്നതെന്നായിരുന്നു കണ്ടക്ടർ മൊഴി നൽകിയിരുന്നത്. അതിനാൽ കാർ ഓവർടേക്ക് ചെയ്ത് വരുന്നത് കാണാൻ സാധിച്ചില്ലെന്നും കണ്ടക്ടർ മൊഴി നൽകി. കാമറയുടെ മെമ്മറി കാർഡ് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കണ്ടക്ടറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.