കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് ഭീകരർക്ക് വീണ്ടും പിന്തുണയുമായി മുസ്ലീംലീഗ് നേതാവ് കെഎം ഷാജി. പോപ്പുലർ ഫ്രണ്ടുകാർക്ക് തീവ്രവാദച്ചാപ്പ വേണ്ടെന്ന് ലീഗിൽ അഭിപ്രായ വ്യത്യാസമില്ല.ജനാധിപത്യ രാജ്യത്ത് നിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോപ്പുലർ ഫ്രണ്ടുകാരെ മാറ്റി നിർത്തരുതെന്നും ഊർജസ്വലരായ പ്രവർത്തകരെ രാഷ്‌ട്രീയമായി നയിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി വ്യക്തമാക്കി.
പിഎഫ്‌ഐ അണികളെ ഉൾക്കൊള്ളണമെന്ന കെഎം ഷാജിയുടെ നിലപാടിനെ പെരിന്തൽമണ്ണ എം എൽ എ നജീബ് കാന്തപുരം പിന്തുണച്ച് രംഗത്തെത്തി..തെറ്റായ വഴികളിൽ സഞ്ചരിച്ചവർ എന്നുമങ്ങനെ തുടരണമെന്ന് പറയുന്നത് ശരിയല്ല.ജനാധിപത്യ മാർഗത്തിലുള്ളവരെ ചേർത്ത് നിർത്തണം. കേരളത്തിൽ എന്ത് സാമൂഹികപ്രശ്‌നം നടന്നാലും പത്ത് വോട്ട് പെട്ടിയിൽ വീഴുക എന്നല്ലാതെ എന്ത് നിലപാടാണ് പിണറായി സർക്കാരിനുള്ളതെന്ന് അദ്ദേഹം വിമർശിച്ചു.
അതേസമയം പോപ്പുലർ ഫ്രണ്ടിനെ പിന്തുണയ്‌ക്കുന്ന വിഷയത്തിൽ മുസ്ലീം ലീഗിൽ ഭിന്നാഭിപ്രായം തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച തീരുമാനത്തെ എംകെ മുനീർ പിന്തുണച്ചപ്പോൾ, കേന്ദ്ര സർക്കാർ നടപടി ശരിയായില്ല എന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം പറഞ്ഞത്.
പിഎഫ്ഐയെ നിരോധിച്ചതിന് പിന്നാലെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതികരിച്ച് രംഗത്തെത്തിയത് മുനീർ ആയിരുന്നു. എന്നാൽ മുനീർ പിന്നീട് നിലപാട് മാറ്റിയെന്ന് പിഎംഎ സലാം അറിയിക്കുകയായിരുന്നു.ഇതിന് മറുപടിയുമായി മുനീറെത്തിയിരുന്നു.പോപ്പുലർ ഫ്രണ്ട് നിരോധനത്തെ സംബന്ധിച്ച് സ്വീകരിച്ച നിലപാടിൽ മാറ്റമില്ല. രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റുന്ന രീതി ലീഗുകാർക്കില്ല. ഒറ്റ ബാപ്പയ്‌ക്ക് ജനിച്ചവനാണ് താനെന്നുമായിരുന്നു പ്രതികരണം.
Comments