ശ്രീനഗർ : ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ബാസ്‌കുചാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷോപിയാൻ സ്വദേശി നസീർ അഹമ്മദ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജമ്മുകശ്മീർ പോലീസാണ് ഏറ്റുമുട്ടൽ സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടത്.ഇരുഭാഗത്തുനിന്നും വെടിവെപ്പ് തുടരുകയാണ്.
ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ള രണ്ട് ഭീകരർ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അഗ്‌നിവീർ റിക്രൂട്ട്മെന്റ് റാലിയിൽ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. സംഘടനയുടെ സജീവ പ്രവർത്തകരായ യാവർ ഷാഫി ഭട്ട്, ആമിർ ഹുസൈൻ ഭട്ട് എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്.പിന്നാലെ മേഖലയിൽ കൂടുതൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാത്തിൽ പ്രദേശത്ത് സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ സുരക്ഷാസേനയും തിരിച്ചടിച്ചു.
എത്ര ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന് ഇതുവരെ അറിവായിട്ടില്ല. കൊല്ലപ്പെട്ട രണ്ട് പേർ നിരോധിത ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്. കൊല്ലപ്പെട്ടവർ സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണങ്ങൾ നടത്തുകയും ഭീകര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരുമാണ് . പ്രദേശത്ത് നിന്ന് എകെഎസ് 74 യു റൈഫിൾ ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും, പിസ്റ്റളും കണ്ടെടുത്തു.
കൂടാതെ ഏഴ് എകെ 47 റൈഫിളുകൾ, രണ്ട് പിസ്റ്റളുകൾ, 21 എകെ മാഗസിനുകൾ, 1,190 റൗണ്ടുകൾ, 132 പിസ്റ്റൾ റൗണ്ടുകൾ, 13 ഗ്രനേഡുകൾ തുടങ്ങിയവ ജെകെ പോലീസും സൈന്യവും ചേർന്ന് പിടിച്ചെടുത്തു. ഗുരേസിലെ നൗഷേര നാർഡിൽ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്.
Comments