ഇന്തോനേഷ്യയിലെ കഞ്ചുരുഹാൻ സ്റ്റേഡിയത്തിൽ നടന്ന സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 174 ആയി. ഇന്തോനേഷ്യൻ ഫുട്ബോൾ ക്ലബ് അരേമ എഫ്‌സി പരാജയപെട്ടതിനെ തുടർന്നുണ്ടായ സംഘർഷമാണ് 200നടുത്ത് ആളുകളുടെ മരണത്തിനിടയാക്കിയത്. ലോകത്ത് ഇത്തരം സംഭവങ്ങൾ ആദ്യമായിട്ടല്ല സംഭവിക്കുന്നത്. നൂറു കണക്കിനാളുകളാണ് ഇത്തരം അക്രമങ്ങളിൽ പെട്ട് മരണപ്പെട്ടിട്ടുള്ളത്.
1989 ഏപ്രിൽ 15ന് ലിവർപൂളും നോട്ടിംഗ്ഹാം ഫോറസ്റ്റും തമ്മിലുള്ള എഫ് എ കപ്പ് സെമിഫൈനൽ മത്സരം നടക്കുന്നതിനിടയിൽ ഹിൽസ്ബറോ സ്റ്റേഡിയത്തിൽ മരണപ്പെട്ടത് 96 പേരാണ്. വാശിയേറിയ കളി കാണുവാനായി ലിവർപൂൾ ആരാധകരാണ് സ്റ്റേഡിയത്തിലെ ലപ്പിംഗ്സ് ലെയിൻ സ്റ്റാന്റിലേക്ക് ഇരച്ചുകയറിയത്. തിരക്ക് നിയന്ത്രിക്കാനായി പ്രവേശന ഗേറ്റ് പോലീസ് ചീഫ് സൂപ്രണ്ട് കമാൻഡറായ ഡേവിഡ് ഡക്കൻഫീൽഡ് തുറക്കുകയും കൂടുതൽ ആളുകൾ ഇരച്ചു കയറുകയും ചെയ്തു. തുടർന്ന് തിങ്ങി ഞെരുങ്ങി നൂറിനടുത്ത് ആളുകൾ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതര പരിക്കുകൾ ഏൽക്കുകയും ചെയ്തു.
1964 മെയ് 24ലെ ടോക്യോ ഒളിംപിക്സിൽ ഇടം പിടിക്കുന്നതിന്റെ ഭാഗമായി നടത്തിയ സൗത്ത് അമേരിക്കൻ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിനെ തുടർന്ന് നാഷണൽ സ്റ്റേഡിയത്തിൽ ഉണ്ടായത് വൻ സംഘർഷമായിരുന്നു. 53,000 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞിരുന്നു. പെറു-അർജന്റീന മത്സരത്തിനിടെ മൈതാനത്തേയ്‌ക്ക് ഇരച്ചെത്തി ജനക്കൂട്ടം വലിയ വിഭ്രാന്തിയാണ് പടത്തിയത്. മത്സരത്തിൽ ഒരു ഗോളിന് മുന്നിട്ട് നിന്ന അർജന്റീനയ്‌ക്കെതിരെ പെറു അവസാന നിമിഷം സമനില ഗോൾ നേടിയെങ്കിലും ഉറുഗ്വേൻ റഫറി അത് അനുവദിച്ചില്ല. തുടർന്ന് സ്റ്റേഡിയത്തിലേക്ക് കാണികൾ എത്തുകയും പോലീസ് ക്രൂരമായി ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. എന്നാൽ ഇതിനെ തുടർന്ന് സ്റ്റേഡിയത്തിലെ മുഴുവൻ പെറു ആരാധകരും മൈതാനത്തേക്ക് ഇറങ്ങി സംഘർഷം ഉണ്ടാക്കുകയായിരുന്നു.
1985ൽ ഹെയ്സൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന യൂറോ കപ്പ് ഫൈനലിൽ ഏറ്റുമുട്ടിയത് ഇംഗ്ലണ്ടും ഇറ്റലിയും തമ്മിലായിരുന്നു. കളി ആരംഭിച്ചു നിമിഷങ്ങൾക്ക് ശേഷം ലിവർപൂൾ ആരാധകർ യുവന്റസുകാർക്ക് നേരെ കല്ലെറിഞ്ഞു. തുടർന്ന് ഇംഗ്ലണ്ട് ആരാധകർ നിഷ്പക്ഷമായ ഇടത്ത് പോയി നിൽക്കുകയും ഇറ്റാലിയൻ ആരാധകർക്ക് നേരെ അക്രമം അഴിച്ചു വിടുകയും ചെയ്തു. ആക്രമണത്തിൽ നിന്നും രക്ഷ തേടുന്നതിനായി യുവന്റസ് ആരാധകർ മറ്റൊരിടത്തേക്ക് മാറി. ആക്രമണം രൂക്ഷമായപ്പോൾ യുവന്റസ് ആരാധകർ പുറത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിന്റെ ഫലമായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടി 39 പേർ മരിക്കുകയും 600ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുരന്തമുണ്ടായിട്ടും കളി തുടർന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സംഭവം ലോകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
2001 ഏപ്രിൽ 11ന് എല്ലിസ് പാർക്ക് സ്റ്റേഡിയത്തിൽ കൈസർ ചീഫുകളും ഒർലാൻഡോ പൈറേറ്റ്‌സും തമ്മിലുള്ള സോവെറ്റോ ഡെർബി മത്സരത്തിൽ ആയിരക്കണക്കിനാളുകൾ തിങ്ങി നിറഞ്ഞിരുന്നു. ഏകദേശം 60,000ത്തോളം കാണികൾ മത്സരം കാണുവാൻ ഉണ്ടായിരുന്നു എന്നതായിരുന്നു കണക്ക്. എന്നാൽ 30000 പേർക്ക് കൂടി മത്സരം കാണുവാൻ ടിക്കറ്റ് നൽകി. ആകെ 1,20,000 പേരാണ് കളി കാണുവാനെത്തിയത്. ചെറിയ സ്റ്റേഡിയത്തിൽ ഇത്രയധികം ആളുകൾ എത്തിയതോടെ അനുഭവപ്പെട്ട തിക്കിലും തിരക്കിലും 43 പേർ ശ്വാസം മുട്ടി മരണപ്പെട്ടു. പരിശീലനം ലഭിക്കാത്ത സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ കണ്ണീർ വാതകം ഉൾപ്പെടയുള്ളവ ഉപയോഗിച്ചതാണ് കൂടുതൽ അപകടം ഉണ്ടാക്കിയത്.
കാഠ്മണ്ഡു സ്റ്റേഡിയത്തിൽ മാർച്ച് 12ൽ നേപ്പാളും ബംഗ്ളാദേശും തമ്മിലുള്ള മത്സരത്തിൽ 30000 പേർക്കാണ് സൗകര്യം ഒരുക്കിയിരുന്നത്. കളിക്കിടെ ആലിപ്പഴം ശക്തിയായി വീണതിനാൽ കാണികൾ പുറത്തേയ്‌ക്ക് ഇറങ്ങി ഓടാൻ ശ്രമിച്ചു. സ്റ്റേഡിയത്തിൽ എട്ട് കവാടങ്ങൾ ഉണ്ടായിരുന്നതിൽ ഒന്ന് മാത്രമാണ് തുറന്നത്. ഇതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേൽക്കുകയായിരുന്നു
Comments