മുംബൈ: പഴം ഇറക്കുമതിയുടെ മറവിൽ രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തിൽ മലയാളി അറസ്റ്റിൽ. മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സ് മാനേജിങ് ഡയറക്ടർ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെയാണ് ഡിആർഐ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മോർ ഫ്രഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പൻ മൻസൂറിനായി അന്വേഷണം ആരംഭിച്ചു. വിജിന്റെ കൂട്ടാളിയാണ് ഇയാൾ.
198 കിലോ മെത്തും 9 കിലോ കൊക്കെയ്നുമാണ് പിടികൂടിയത്. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്നാണ് രേഖകളിൽ കാണിച്ചത്. വിജിൻ ഉടമയായ കമ്പനിയുടെ പേരിലാണ് ലഹരി എത്തിയത്. ലഹരിക്കടത്തിൽ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മൻസൂറിനുമെന്ന തരത്തിലാണ് ഡീൽ ഉറപ്പിച്ചിരുന്നതെന്ന് ഡിആർഐ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ തുറമുഖം വഴി കപ്പലിലാണ് ലഹരി കടത്തിയത്.
സ്ഥാപനത്തിന്റെ വെയർഹൗസും ശീതീകരണികളും കാലടിയിലാണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡിആർഐ വ്യക്തമാക്കി. നേരത്തെ മാസ്ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ്. വിജിന്റെ സഹോദരൻ ജിബിൻ വർഗീസുമായി ചേർന്നാണ് മോർ ഫ്രഷ് എന്ന കമ്പനി മൻസൂർ ആരംഭിച്ചത്.
Comments