കണ്ണൂർ: കെഎസ്ആർടിസിയുടെ സമീപകാല ചരിത്രത്തിൽ ഏറ്റവും നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് കാട്ടാക്കട ഡിപ്പോയിൽ കൺസെഷൻ ആവശ്യത്തിനെത്തിയ പിതാവിനെ മകളുടെ മുൻപിലിട്ട് ജീവനക്കാർ തല്ലിച്ചതച്ച സംഭവം. ഇതിന്റെ രോഷമടങ്ങും മുൻപ് തന്നെ ഭക്ഷണം കഴിക്കാനായി യാത്രക്കാരെ ബസിൽ നിന്ന് അസഭ്യം പറഞ്ഞ് ഇറക്കിവിടുന്ന ഒരു വനിതാ കണ്ടക്ടറുടെ പ്രവൃത്തിയും പുറത്തുവന്നു. എന്നാൽ ചീത്ത വിളിക്കുന്നവരും തല്ലുന്നവരും മാത്രമല്ല കെഎസ്ആർടിസി ജീവനക്കാരെന്ന് പറഞ്ഞ് യുവാവ് പങ്കുവെച്ച അനുഭവക്കുറിപ്പും ശ്രദ്ധ നേടുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ സംഭവമാണ് മിദ്‌ലാജ് ഇസ്മയിൽ എന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചത്. കണ്ണൂരിൽ നിന്നു കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിച്ച KL15.1386 ഫാസ്റ്റ് പാസഞ്ചർ ബസിലായിരുന്നു സംഭവം. ബസ് തളിപ്പറമ്പ കഴിഞ്ഞ് കുറച്ചുദൂരം പിന്നിട്ടപ്പോൾ ഒരാൾ തല താഴോട്ട് പിടിച്ചു കൈ ചുരുട്ടി ബസിന്റെ വിൻഡോയ്‌ക്ക് മുകളിലായി ശക്തിയിൽ അടിക്കുന്നത് കണ്ടു…. ഏകദേശം അമ്പതിനു മുകളിൽ പ്രായം വരുന്ന(പടന്നകടപ്പുറം സ്വദേശി) മനുഷ്യൻ…
യാത്രക്കാർ ചുറ്റും കൂടി… അയാളുടെ വായിൽ നിന്ന് നുരയും രക്തവും വരുന്നുണ്ടായിരുന്നു..
യാത്രക്കാർ പരിഭ്രാന്തരായി… പക്ഷെ സിനിമകളിൽ മാത്രം അല്ലെങ്കിൽ കേട്ടു മാത്രം പരിചയമുള്ള ആ സീൻ പിന്നെയാണ് ആരംഭിച്ചതെന്ന് മിദ്‌ലാജ് കുറിക്കുന്നു.
ആ കണ്ടക്ടർ ചേട്ടൻ ഡ്രൈവറുടെ അടുത്തേക്ക് ഓടിപ്പോയി വിവരം പറഞ്ഞു… കെഎസ്ആർടിസിയെ പുച്ഛിച്ച പലർക്കുമുള്ള ചെവിട് നോക്കിയുള്ള അടി ആയിരുന്നു പിന്നീട് കണ്ടത്. ഓരോ ഗിയറും മാറി മാറി ആക്‌സിലേറ്ററിൽ നിന്നു കാൽ മാറ്റാതെ വെറും 7 മിനുട്ട് കൊണ്ടു പരിയാരം മെഡിക്കൽ കോളേജിന്റെ കവാടത്തിലേക്ക്… റോഡിലെ വേഗതയിൽ പല വണ്ടിക്കാരും ആ ഡ്രൈവറെ തെറി വിളിച്ചിട്ട് പോലും ലക്ഷ്യബോധവും ജോലിയോടുള്ള ഉത്തരവാദിത്വവും കൊണ്ട് അയാൾ അത് കാര്യമാക്കിയില്ല…
എല്ല യാത്രക്കാരുടെയും ഭീതി നിറഞ്ഞ ആ 7 മിനുട്ട്… അപസ്മാര ചുഴലിയിൽ പിടയുന്ന ആ ജീവനും കൂടെയുള്ള യാത്രക്കാരെയും സുരക്ഷിതമായി എത്തിച്ചിട്ടു ക്‌ളൈമാക്‌സിൽ ആ രണ്ടു പേരുടെയും മുഖത്തു വിടർന്ന ഒരു ചിരിയുണ്ട്… യ മോനെ… ആശുപത്രിയിലാക്കി തിരിച്ച് ആ ബസിൽ കയറി ഇരുന്ന ഓരോ യാത്രക്കാരന്റെയും ഉളളിൽ ഉണ്ടായിരുന്ന ആനവണ്ടി ജീവനക്കാരോടുള്ള ഒരു ശതമാനം പരിഹാസമെങ്കിലും സ്‌നേഹം കൊണ്ടും പരിചരണം കൊണ്ടും ആ രണ്ടു പേർ മാറ്റി എഴുതിയിട്ടുണ്ടാകും..
അവസാനം ഇറങ്ങുന്നതിനു മുന്നേ ഞാൻ കണ്ടക്ടറുടെ പേര് ചോദിച്ചു നിഷ്‌കളങ്കമായ ഒരു പുഞ്ചിരിയോടെ അയാൾ പറഞ്ഞു.. എന്റെ പേര് ശിനോദ് കാങ്കോൽ… ഡ്രൈവർ സക്കീർ തളിപ്പറമ്പ്………മിദ്‌ലാജിന്റെ കുറിപ്പ് കെഎസ്ആർടിസി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.















