മംഗളൂരു: ഉപഭോക്താവിന് ഓൺലൈനായി വിതരണം ചെയ്ത കോഴിമുട്ടയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിക്ക് പിന്നാലെ മംഗളൂരുവിലെ ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്. പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബെംഗളൂരു നഗരത്തിലെ വിവിധ പ്രമുഖ ക്ലബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ചില ക്ലബ്ബുകളിലെ അടുക്കളകൾ അടച്ചുപൂട്ടി. പരിശോധനയിൽ അടുക്കളകളിൽ പാറ്റകളും മാലിന്യങ്ങളും കണ്ടെത്തി.
ഡോളേഴ്സ് കോളനിയിലെ ഒരു ക്ലബ്ബിന്റെ അടുക്കളയിലും ഗുരുതരമായ ശുചിത്വവീഴ്ചകൾ കണ്ടെത്തി. ഇവിടെ സമൂസ ഉൾപ്പെടെയുള്ള പലഹാരങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് തയ്യാറാക്കിയിരുന്നതെന്നാണ് കണ്ടെത്തൽ.
ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ പലഹാരങ്ങൾ തയ്യാറാക്കാൻ ഉപയോഗിച്ചതായും കണ്ടെത്തി. കാർ ഷെഡിനുള്ളിലായിരുന്നു സമൂസയുടെ തയ്യാറാക്കൽ. ഭക്ഷണം പാകം ചെയ്യുന്ന സ്ഥലത്തുതന്നയായിരുന്നു തൊഴിലാളികൾ താമസിച്ചിരുന്നത്. ഇവിടെ ദിവസവും ഏകദേശം 10,000 സമൂസകൾ തയ്യാറാക്കിയിരുന്നതായാണ് വിവരം. വൃത്തിഹീനമായ സാഹചര്യത്തിൽ സമൂസ തയ്യാറാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ബെംഗളൂരു നഗരത്തിൽ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ്.















