സാൻ മിഗ്വേൽ: മെക്സിക്കോയിൽ നടന്ന വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു. സാൻ മിഗ്വേൽ നഗരത്തിൽ ബുധനാഴ്ച ഉച്ചക്ക് ശേഷം ആയുധധാരികളായ അക്രമികൾ നടത്തിയ വെടിവെപ്പിലാണ് മേയർ ഉൾപ്പെടെ ഉള്ളവർ കൊല്ലപ്പെട്ടത്. മേയർ കോൺറാഡോ മെൻഡോസ, പിതാവും മുൻ മേയറുമായ യുവാൻ മെൻഡോസ, ഏഴ് മുനിസിപ്പൽ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
ലോസ് ടെക്വിലെറസ് എന്ന ക്രിമിനൽ സംഘം വെടിവെപ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട മേയർ കോൺറാഡോ മെൻഡോസ പ്രതിനിധാനം ചെയ്യുന്ന പിആർഡി പാർട്ടി ആക്രമണത്തെ ശക്തമായി അപലപിച്ചു. മേഖലയിൽ അക്രമം അവസാനിപ്പിക്കാൻ അധികൃതർ ഇടപെടണമെന്നും കൊല്ലപ്പെട്ടവർക്ക് നീതി ലഭ്യമാക്കണമെന്നും പാർട്ടി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മെക്സിക്കോയിൽ കഴിഞ്ഞ കുറച്ച് നാളുകളായി സമാനമായ അക്രമങ്ങൾ വർദ്ധിച്ചു വരുന്നതായാണ് റിപ്പോർട്ട്. സെപ്റ്റംബർ 21ന് ഗ്വാനാജ്വാട്ടോയിൽ അക്രമി സംഘം നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ, പ്രശ്നബാധിത മേഖലകളിലേക്ക് സൈനികരെ അയക്കുമെന്ന് ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
Comments