എറണാകുളം: വിനോദ യാത്രയ്ക്കിടെ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ് തുടർച്ചയായി നിയമ ലംഘനം നടത്തിയതായി കണ്ടെത്തൽ. ബസിനെതിരെ അഞ്ച് കേസുകൾ നിലവിലുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ഊട്ടിയിലേക്ക് വിദ്യാർത്ഥികളുമായി പോയ അസുര എന്ന ബസാണ് അപകടം ഉണ്ടാക്കിയത്.
നിയമ ലംഘനത്തെ തുടർന്ന് ബ്ലാക്ക് ലിസ്റ്റിലാണ് ബസിനെ ഉൾപ്പെടുത്തിയിരുന്നത്. നിയമവിരുദ്ധമായി ലൈറ്റുകൾ, എയർ ഹോൺ എന്നിവ സ്ഥാപിച്ചതിനും, നിയമലംഘനം നടത്തി വാഹനം ഓടിച്ചതിനുമാണ് ബസിനെതിരെ കേസ് എടുത്തിരിക്കുന്നത്. കോട്ടയം ആർടിഒയ്ക്ക് കീഴിലാണ് ബസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതേസമയം ബസിന്റെ അമിത വേഗമാണ് അപകടത്തിലേക്ക് നയിച്ചത്. അപകട സമയം 97 കിലോ മീറ്റർ വേഗതയിലാണ് സഞ്ചരിച്ചത് എന്നാണ് റിപ്പോർട്ടുകൾ. അമിത വേഗതയിൽ കാറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ മുൻപിൽ പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 300 കിലോ മീറ്റർ ദൂരം നീങ്ങിയതിന് ശേഷമായിരുന്നു ബസ് മറിഞ്ഞത്. രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്.
Comments