ചെന്നൈ : സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വേദിയിൽ തുറന്നുപറഞ്ഞ് പ്രധാനാദ്ധ്യാപിക. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് സംഭവം. എന്തുകൊണ്ടാണ് സർക്കാർ സ്‌കൂളുകൾ ഇത്രയും മോശമായ രീതിയിൽ പ്രവർത്തിക്കുന്നത് എന്ന് പ്രധാനാദ്ധ്യാപിക ചോദിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മാതുർ ടൗണിലെ സൽമാരതുപ്പാട്ടി ഗ്രാമത്തിലാണ് ഗ്രാമസഭ യോഗം നടന്നത്. ഒളൈപ്പാട്ടൈ ഗ്രാമത്തിലുള്ള സർക്കാർ സ്‌കൂളിലെ അദ്ധ്യാപിക ശക്തിയ ആണ് കുട്ടികളുടെ പ്രശ്‌നങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. സ്‌കൂളിൽ 95 കുട്ടികൾ പഠിക്കുന്നുണ്ടെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെയില്ല.
60 വർഷം പഴക്കമുള്ള കെട്ടിടം പൊളിച്ചതിനാൽ എൽകെജി മുതൽ മൂന്നാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഒറ്റമുറിയിലാണ് നടത്തുന്നതെന്ന് അവർ പറഞ്ഞു. 4, 5 ക്ലാസുകൾ ഒരു മുറിയിൽ ഇരുത്തിയാണ് നടത്തുന്നത്. 6 മുതൽ 8 വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടത്താൻ സ്ഥലമില്ലെന്നും അദ്ധ്യാപിക പറയുന്നുണ്ട്.
നല്ല കെട്ടിടങ്ങളുള്ള സ്‌കൂളിൽ കുട്ടികളെ അയക്കാനാണ് രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ഗ്രാമസഭാ യോഗങ്ങളിൽ താനിത് നിരന്തരം പരാമർശിക്കാറുണ്ട്. കെട്ടിടങ്ങളും കുളിമുറിയും മതിലും മൈതാനവുമാണ് സ്‌കൂളുകൾക്ക് ആവശ്യം. 13 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികൾ ഇവിടെയുണ്ട്. ആരോഗ്യത്തോടെ വളരാനും രോഗങ്ങളിൽ നിന്ന് മുക്തരാകാനും അവർ നന്നായി കളിക്കണം. എന്നാൽ അതിനുളള സംവിധാനങ്ങളൊന്നും ഇവിടെയില്ല.
സ്‌കൂളിലെ രണ്ട് കെട്ടിടങ്ങളിൽ ഒന്നിന് ശരിയായ വൈദ്യുതി ലഭിക്കുന്നതിനായി ഓരോ ഓഫീസുകളിലും താൻ ഓടിനടക്കുകയായിരുന്നുവെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഇവർ പറഞ്ഞു. സ്‌കൂളിൽ 500 മീറ്ററോളം വയറിംഗ് നടത്തേണ്ടതുണ്ടെന്നും ഏത് വയർ ഇട്ടാലും ആറ് മാസത്തിലധികം നീണ്ടുനിൽക്കുന്നില്ലെന്നും ഇവർ പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് അദ്ധ്യാപിക വ്യക്തമാക്കി.
ആവശ്യവുമായി ഓഫീസുകളിൽ എത്തുമ്പോൾ അവർ സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്ത് കാര്യങ്ങൾ ചെയ്യാനാണ് ഉപദേശിക്കുന്നത്. ഇതിന് പകരം സ്വമേധയാ വിരമിക്കുകയായിരുന്നുവെന്നും പ്രധാനാദ്ധ്യാപിക പറഞ്ഞു.
Comments